Sports News
മൂന്നാം മത്സരത്തില്‍ 33ാം സെഞ്ച്വറി... രോഹിത്തില്‍ പ്രതീക്ഷ വെച്ച് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 10, 02:29 pm
Monday, 10th February 2025, 7:59 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടാം ഏകദിനത്തിലും ആധികാരിക വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയ ആതിഥേയര്‍ പരമ്പരയും ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ നടന്ന ടി-20 പരമ്പരയിലും വിജയം സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ വിജയമാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ വിജയത്തേക്കാളേറെ നായകന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. തുടര്‍ച്ചയായ ഒറ്റയക്കങ്ങള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും ശേഷം ഏകദിനത്തിലെ 32ാം സെഞ്ച്വറി നേടിയാണ് രോഹിത് തിരിച്ചുവരവ് ഗംഭീരമാക്കിയത്.

ഇപ്പോള്‍ രോഹിത് ശര്‍മയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. ബരാബതി സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ മികച്ചുനിന്നുവെന്നും കരിയറിലെ 33ാം സെഞ്ച്വറി ഉടനുണ്ടാകുമെന്നും റെയ്‌ന പറഞ്ഞു.

‘ആ 69 മീറ്റര്‍ സിക്‌സര്‍, ആദ്യ ഷോട്ട് – അത് മാത്രം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. എന്റെ ശബ്ദം ഇടറുകയാണ്, എന്നാല്‍ ആ ഫ്‌ളോ, ഒരു മികച്ച താരത്തിന്റെ അടയാളം, അതെല്ലാം തന്നെ മത്സരത്തില്‍ വ്യക്തമായിരുന്നു.

അവന്റെ ഷോട്ടുകളെല്ലാം നോക്കൂ. സ്പിന്നേഴ്‌സിനെതിരെ അവന്‍ മികച്ച രീതിയില്‍ ഫൂട്‌വര്‍ക്കുകള്‍ നടത്തി. ഓരോ ബൗണ്ടറിക്കും സിക്‌സറിനും ശേഷം വളരെ കുറച്ച് ഡോട്ട് ബോളുകള്‍ മാത്രമാണ് അവന്‍ കളിച്ചത്, റൊട്ടേഷനിലായിരുന്നു അവന്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ റെയ്‌ന പറഞ്ഞു.

 

നാഗ്പൂരില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാടെ നിരാശനാക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ മികച്ച പ്രകടനം നടത്തി തിരിച്ചുവരുമെന്നും സുരേഷ് റെയ്‌ന പറഞ്ഞികുന്നു.

‘ഇന്ന് രോഹിത്തിന്റെ ദിവസമായിരിക്കുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. കട്ടക്കില്‍ മറ്റൊരു വൈബ് തന്നെയായിരുന്നു. ഫീല്‍ഡിങ് വളരെ മികച്ചതായിരുന്നു, അങ്ങനെയാണ് മികച്ച താരങ്ങളെല്ലാം.

അവര്‍ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബദില്‍ മറ്റൊരു അവസരമുണ്ട്, അതുകൂടി സ്വന്തമാക്കാതെ അവര്‍ പോകുമെന്ന് തോന്നുന്നില്ല. 33ാം സെഞ്ച്വറിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നും ഞാന്‍ പറയട്ടെ,’ റെയ്‌ന വ്യക്തമാക്കി.

ഈ പ്രകടനത്തിന് പുറമെ മറ്റൊു റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു. ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്താനും രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു.

കട്ടക്കില്‍ 51 റണ്‍സ് നേടിയാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്ന് രോഹിത്തിന് രണ്ടാമതെത്താന്‍ സാധിക്കുമായിരുന്നു.

ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ 343 മത്സരത്തില്‍ നിന്നും 15,404 റണ്‍സാണ് രോഹിത് നേടിയത്. 15,335 റണ്‍സാണ് ഇപ്പോള്‍ മൂന്നാമതുള്ള സച്ചിന്റെ പേരിലുള്ളത്. 346 മത്സരത്തില്‍ നിന്നാണ് സച്ചിന്‍ സ്‌കോര്‍ ചെയ്തത്.

വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സേവാഗാണ് പട്ടികയില്‍ ഒന്നാമന്‍. 332 മത്സരത്തില്‍ നിന്നും 16,119 റണ്‍സാണ് വീരു സ്വന്തമാക്കിയത്.

ഫെബ്രുവരി 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

 

Content highlight: IND vs ENG: Suresh Raina praises Rohit Sharma