Advertisement
national news
'ഞാന്‍ കൊല്ലപ്പെട്ടേക്കാം...' കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ വാട്‌സ് ആപ്പ് സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 07, 03:00 am
Tuesday, 7th July 2020, 8:30 am

ന്യൂദല്‍ഹി: കൊവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ സിസോദിയയുടെ അവസാന സന്ദേശമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശത്തില്‍ താന്‍ കൊല്ലപ്പെടുമെന്ന് സിസോദിയ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൈനിക് ഭാസ്‌കര്‍ പത്രത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കേയാണ് ആശുപത്രിയുടെ നാലാംനിലയില്‍ നിന്ന് ചാടി മരിച്ചത്.

ജൂണ്‍ 24നാണ് കൊവിഡ് ബാധിച്ച് തരുണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖം പ്രാപിച്ച് വരികയായിരുന്ന ഇദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് തരുണ്‍ ആത്മഹത്യ ചെയ്തത്. അതേസമയം ഇദ്ദേഹത്തിന്റെ മരണം ജോലി സംബന്ധമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് തരുണ്‍ അയച്ചതാണെന്ന് പറയപ്പെടുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചു തുടങ്ങിയത്.  തരുണ്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതെന്ന് പറയപ്പെടുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും തരുണിന്റെ മരണം സംബന്ധിച്ച എയിംസിന്റെ പ്രസ്താവനയും#JusticeForTarunSisodia എന്ന ഹാഷ് ടാഗോടെ ട്വീറ്റ് മാധ്യമപ്രവര്‍ത്തകയായ മൗസാമി സിങ് തരുണ്‍ ട്വീറ്റ് ചെയ്തിരുന്നു. മരിക്കുന്നതിന് കുറച്ച് ദിവസം മുന്നേ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് തരുണ്‍ പറഞ്ഞതായും ട്വീറ്റില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എയിംസ് ഡയറക്ടറോട് ഉത്തരവിട്ടിട്ടുണ്ട്. ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ