'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് അഴിക്കുന്നതും, കൈകള്‍ പിടിക്കുന്നതും ലൈംഗിക പീഡനമല്ല'; വീണ്ടും വിവാദ വിധിയുമായി ബോംബെ ഹൈക്കോടതി
national news
'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് അഴിക്കുന്നതും, കൈകള്‍ പിടിക്കുന്നതും ലൈംഗിക പീഡനമല്ല'; വീണ്ടും വിവാദ വിധിയുമായി ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th January 2021, 4:40 pm

മുംബൈ: വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് പിന്നാലെ മറ്റൊരു വിവാദ വിധിയുമായി വീണ്ടും ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചിന്റെതാണ് പുതിയ വിധി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിക്കുന്നതും, കുട്ടിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ വിഭാഗത്തില്‍ പെടുത്തി കേസെടുക്കാന്‍ കഴിയില്ലെന്നാണ് പുതിയ നിര്‍ദ്ദേശം.

ജസ്റ്റിസ് പുഷ്പ ഗനേഡിവാലയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അമ്പത് വയസ്സുകാരന്‍ നല്‍കിയ അപ്പീലിലാണ് കോടതി നിര്‍ദേശം.

അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിനതടവാണ് വിധിച്ചത്. 2020 ഒക്ടോബറിലാണ് സെഷന്‍സ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കൈകള്‍ പിടിച്ചുവെയ്ക്കുന്നതും. കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് അഴിച്ചതും ലൈംഗീക പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്താന്‍ വേണ്ടത്ര തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

2018 ലാണ് പെണ്‍കുട്ടിയ്ക്ക് നേരെ പ്രതിയായ ലിബ്‌നസ് കജൂര്‍ എന്ന പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാള്‍ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ കൈകള്‍ ബലമായി പിടിക്കുകയും ചെയ്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ കുട്ടിയുടെ അമ്മയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ച കണ്ടത്. പെണ്‍കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് ഇയാള്‍ ബലമായി അഴിക്കുകയായിരുന്നുവെന്ന് കുട്ടി തന്നെ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ബഹളം വെയ്ക്കുകയും അടുത്തുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. അന്ന് തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പ്രതിയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം ഇതാദ്യമായല്ല ബോംബെ ഹൈക്കോടതിയില്‍ നിന്ന് ഇത്തരം വിധി പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഇതേ ബെഞ്ച് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവും ഏറെ വിവാദമായിരുന്നു. വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവായിരുന്നു വിവാദമായത്.

12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി.

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായിരുന്നു ബോംബെ ഹൈക്കോടതി നല്‍കിയത്. ത്വക്കിനുപുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമ വിഭാഗത്തില്‍പ്പെടുത്തി പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു.

പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയും തമ്മില്‍ ബന്ധമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. പുഷ്പ ഗനേഡിവാല അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിലാണ് കോടതിയുടെ നിര്‍ദേശം. പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ അര്‍ദ്ധനഗ്നയാക്കി മാറിടത്തില്‍ സ്പര്‍ശിച്ച കേസിലായിരുന്നു കോടതിയുടെ ഉത്തരവ്. പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ വിധി പറഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ തൊടുന്നതോ കുട്ടിയെ കൊണ്ട് തങ്ങളുടെ രഹസ്യഭാഗങ്ങളില്‍ തൊടുന്നതോ ആയ പരാതികള്‍ പോക്‌സോ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് കുട്ടിയുടെ വസ്ത്രത്തിനിടയിലൂടെയോ വിവസ്ത്രയാക്കിയ ശേഷമോ അല്ലെങ്കില്‍ ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് കോടതി നിര്‍ദേശത്തില്‍ പറയുന്നത്.

വിധി വിവാദമായതോടെ സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ