'ഇവിടെയാണ് മാമോദീസ മുങ്ങിയത്, ഇവിടെത്തന്നെ മരിക്കണം; ദേവാലയത്തില്‍ സുരക്ഷിതരായിരിക്കുമെന്ന് കരുതിയപ്പോള്‍ ഇസ്രഈല്‍ ക്രൂരന്മാര്‍ ഇവിടെയും ചാരമാക്കി'
World News
'ഇവിടെയാണ് മാമോദീസ മുങ്ങിയത്, ഇവിടെത്തന്നെ മരിക്കണം; ദേവാലയത്തില്‍ സുരക്ഷിതരായിരിക്കുമെന്ന് കരുതിയപ്പോള്‍ ഇസ്രഈല്‍ ക്രൂരന്മാര്‍ ഇവിടെയും ചാരമാക്കി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st October 2023, 9:13 am

ടെല്‍ അവീവ്: ഇസ്രഈല്‍ ആക്രമണത്തില്‍ വലഞ്ഞ് ഗസ മുനമ്പില്‍ അവസാന അഭയമെന്ന നിലക്ക് മതം നോക്കാതെ സാധാരണക്കാര്‍ അഭയം പ്രാപിച്ച ഇടമായിരുന്നു സെന്റ് പോര്‍ഫിറിയോസ് ചര്‍ച്ച്. അഭയം തേടിയവരില്‍ കൂടുതലും ക്രിസ്ത്യാനികളായിരുന്നു.

പള്ളിയില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന ഉറപ്പിലാണ് ജെഹ്‌സാനും ഗര്‍ഭിണിയായ ഭാര്യയും അഞ്ചും ആറും പ്രായമായ മക്കളും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ അഭയം പ്രാപിച്ചത്.

നേരത്തെ ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഒരുപോലെ അഭയം നല്‍കിയ പള്ളിയായിരുന്നു ഇത്. എന്നാല്‍ സ്ത്രീകളും കുട്ടികളും രോഗികളും അഭയം പ്രാപിച്ചിരുന്ന സെന്റ് പോര്‍ഫിറിയോസ് ചര്‍ച്ചിലേക്ക് ഇസ്രയേല്‍ ബോംബറുകള്‍ എത്തിയതോടെ നിരപരാധികള്‍ ജീവനറ്റ് പിടഞ്ഞ് വീണു.

‘ഇവിടെയാണ് ഞങ്ങള്‍ മാമോദീസ മുങ്ങിയത്. ഞങ്ങള്‍ക്കിവിടെത്തന്നെ മരിക്കണം,’ ജെഹ്‌സാന്‍ പറയുന്നു.

‘200ഓളം കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും പള്ളിയിലുണ്ടായിരുന്നു. രണ്ട് തവണയാണ് ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ ചര്‍ച്ച് ലക്ഷ്യമിട്ടത്.

ചര്‍ച്ചില്‍ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ഇസ്രഈല്‍ ക്രൂരന്മാര്‍ ഇവിടെയും ചാരമാക്കി. അവര്‍ ദേവാലയങ്ങളും മുസ്‌ലിം പള്ളികളും ആശുപത്രികളും ടാര്‍ഗറ്റ് ചെയ്തു. ഇവിടെയിപ്പോള്‍ സുരക്ഷിതമായ ഇടങ്ങളില്ല,’ യുദ്ധത്തില്‍ രക്ഷപ്പെട്ട അല്‍ സൂരി പറഞ്ഞു.

1600 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പള്ളിയുടെ പരിസരത്ത് അഭയം പ്രാപിച്ചവരില്‍ യുദ്ധത്തിന്റെ ഇരകളുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജെറുസലേം ആസ്ഥാനമായ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റിന്റെ കീഴിലുള്ളതാണ് ചര്‍ച്ച്. ഇസ്രഈല്‍ ആക്രമണത്തെ പാട്രിയാര്‍ക്കേറ്റ് അപലപിച്ചു.

‘കഴിഞ്ഞ 13 ദിവസമായി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട നിരപരാധികളായ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാന്‍ അവര്‍ നല്‍കുന്ന അഭയകേന്ദ്രങ്ങള്‍ക്കൊപ്പം പള്ളികളെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവഗണിക്കാന്‍ കഴിയാത്ത യുദ്ധക്കുറ്റമാണ്,’ പാട്രിയാര്‍ക്കേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

എ.ഡി 425ല്‍ നിര്‍മിച്ച ക്രൈസ്തവ ദേവാലയത്തിന്റെ സ്ഥാനത്ത് 1150ല്‍ സ്ഥാപിതമായതാണ് ബിഷപ് പോര്‍ഫിറിയോസിന്റെ പേരിലുള്ള ചര്‍ച്ച്. ലോകത്ത് ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ചര്‍ച്ചാണെന്നും പറയപ്പെടുന്നു്. 1500 വര്‍ഷം മുമ്പ് ഗസയിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയനായിരുന്നു പോര്‍ഫിറിയോസ്.

ചര്‍ച്ചിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായി ബിഷപ്പിന്റെ കല്ലറയുണ്ട്. 1000-1500ന് ഇടയില്‍ ക്രൈസ്തവ വിശ്വാസികളുള്ള ഗസയിലെ മൂന്ന് ചര്‍ച്ചുകളിലൊന്നാണിത്. ഗസ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ഹോളി ഫാമിലി കത്തോലിക്ക ചര്‍ച്ച് എന്നിവയാണ് മറ്റ് രണ്ട് ദേവാലയങ്ങള്‍,

Content Highlights: Gaza’s oldest church destroyed