ഇത് കാന്‍സര്‍ രോഗികളെ അപമാനിക്കല്‍! വിമര്‍ശനം ശക്തം
IPL
ഇത് കാന്‍സര്‍ രോഗികളെ അപമാനിക്കല്‍! വിമര്‍ശനം ശക്തം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th May 2023, 3:50 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസത്തെ ഗുജറാത്ത് ടൈറ്റന്‍സ് – സണ്‍റൈസേഴ്‌സ് മത്സരം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗുജറാത്ത് സാധാരണ ധരിക്കുന്ന കരിനീല ജേഴ്‌സിയില്‍ നിന്നും മറ്റൊരു നിറത്തിലേക്ക് മാറി എന്നതായിരുന്നു ഇതിന് കാരണവും.

ലാവന്‍ഡര്‍ നിറത്തിലുള്ള ജേഴ്‌സിയാണ് ടൈറ്റന്‍സ് തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ ധരിച്ചത്. കാന്‍സറിനെ കുറിച്ച് ആളുകള ബോധവാന്‍മാരാക്കുന്നതിനും രോഗം ബാധിച്ചവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ തങ്ങളെ ലാവന്‍ഡറിലേക്ക് പറിച്ചുനട്ടത്.

നേരത്തെ ദല്‍ഹി ഡെയര്‍ഡെവിള്‍സും ഇത്തരത്തില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ഐക്യദാര്‍ഢ്യമെന്നോണം ലാവന്‍ഡര്‍ ജേഴ്‌സിയിലെത്തിയിരുന്നു.

 

ടൈറ്റന്‍സിന്റെ ഈ തീരുമാനത്തിന് നിറഞ്ഞ കയ്യടികളാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. ടൈറ്റന്‍സിനെ ഈ ജേഴ്‌സി ധരിക്കാന്‍ അനുവദിച്ച ഐ.പി.എല്ലിനെയും ആരാധകര്‍ അഭിനന്ദിച്ചിരുന്നു.

എന്നാല്‍ മത്സരം തുടങ്ങി ഇടവേളയായതോടെയാണ് ടൈറ്റന്‍സിന്റെ ഈ നീക്കത്തെ അപമാനിക്കുന്ന തരത്തില്‍ ഐ.പി.എല്‍ പെരുമാറിയെന്ന വിമര്‍ശനമുയര്‍ന്നത്. ക്യാന്‍സറിനെതിരെ ജേഴ്‌സി ധരിച്ചെത്തിയ ടൈറ്റന്‍സിന്റെ മത്സരത്തിനിടെ കാന്‍സറിന് കാരണമാകുന്ന പാന്‍ മസാലയുടെ പരസ്യം പ്രദര്‍ശിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സുനില്‍ ഗവാസ്‌കറും വിരേന്ദര്‍ സേവാഗും ചേര്‍ന്ന് അഭിനയിച്ച കമലാ പസന്ദ് എന്ന പാന്‍ മസാലയുടെ പരസ്യമാണ് മത്സരത്തിന്റെ പരസ്യങ്ങള്‍ക്കിടയില്‍ പലയാവര്‍ത്തി ഉപയോഗിച്ചത്. ഇതുവഴി ഐ.പി.എല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രവൃത്തിയെ ഇകഴ്ത്തുകയാണെന്നാണ് ആരാധകരുടെ വിമര്‍ശനം.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ സീസണില്‍ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലും പ്രവേശിച്ചിരുന്നു. ഈ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ടൈറ്റന്‍സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ 188 റണ്‍സ് നേടിയിരുന്നു. ഗില്‍ 58 പന്തില്‍ നിന്നും 101 റണ്‍സ് നേടി പുറത്തായപ്പോള്‍ 36 പന്തില്‍ നിന്നും 47 റണ്‍സായിരുന്നു തമിഴ്‌നാട്ടുകാരന്റെ സമ്പാദ്യം.

ടൈറ്റന്‍സ് നിരയില്‍ മറ്റൊരാള്‍ പോലും ഇരട്ടയക്കം കണ്ടിരുന്നില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത, ഇതില്‍ നാല് പേരും ഡക്കുമായിരുന്നു. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ ബ്രോണ്‍സ് ഡക്കായി മടങ്ങിയപ്പോള്‍ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.

നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനവും കഴിഞ്ഞ മത്സരത്തിന്റെ ഹൈലൈറ്റായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനും തുടക്കം പാളിയിരുന്നു. എന്നാല്‍ ഹെന്റിച്ച് ക്ലാസന്റെ ചെറുത്തുനില്‍പില്‍ വിജയത്തിലേക്ക് ഓടിയെത്താന്‍ ശ്രമിച്ചെങ്കിലും ഉദയസൂര്യന്‍മാര്‍ക്ക് അതിന് സാധിച്ചില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 154 റണ്‍സാണ് സണ്‍റൈസേഴ്‌സ് നേടിയത്.

44 പന്തില്‍ നിന്നും 64 റണ്‍സുമായി ക്ലാസനും 26 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാറുമാണ് സണ്‍റൈസേഴ്‌സിനായി ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഈ തോല്‍വിയോടെ സണ്‍റൈസേഴ്‌സ് സീസണില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഇനി പ്ലേ ഓഫ് കളിക്കാന്‍ സാധിക്കില്ലെങ്കിലും പല ടീമുകളുടെയും പ്ലേ ഓഫ് മോഹങ്ങള്‍ക്ക് കടയ്ക്കല്‍ കത്തിവെക്കാനും സണ്‍റൈസേഴ്‌സിന് സാധിക്കും.

 

Content highlight: Fans protest Pan Masala ad shown during Gujarat Titans vs Sunrisers Hyderabad match