ഹമാസിനെതിരെ പരാതിയുമായി ഇസ്രഈലി ബന്ദികളുടെ കുടുംബം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക്
World News
ഹമാസിനെതിരെ പരാതിയുമായി ഇസ്രഈലി ബന്ദികളുടെ കുടുംബം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 10:11 pm

ഹേഗ്: ഹമാസിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകാൻ ഹേഗിലേക്ക് യാത്ര ചെയ്ത് ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളുടെ കുടുംബങ്ങൾ.

ബന്ദികളാക്കൽ, തിരോധാനം, ലൈംഗിക ആക്രമണം, പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ പരാതിയിൽ ഉൾപ്പെടുത്തുമെന്ന് ഹോസ്റ്റേജസ് ആൻഡ് മിസിങ് ഫാമിലീസ് ഫോറം സംഘടന പറഞ്ഞു.

ശബ്ദമില്ലാത്തവരുടെ വേദന കേൾപ്പിക്കാനാണ് തങ്ങൾ പോകുന്നതെന്ന് ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ട നദാവിന്റെ സഹോദരി ഇൻബാർ ഗോൾഡ്സ്റ്റീൻ പറഞ്ഞതായി ഇസ്രഈലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ നീക്കത്തിലൂടെ വിദേശത്തുള്ള ഹമാസ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ദികളിലൊരാളുടെ കുടുംബാംഗം പറഞ്ഞു.

ഹവാസ് നേതാക്കളെ കസ്റ്റഡിയിലെടുക്കുമെന്നും അവർക്ക് ഖത്തർ വിട്ടു പോകാൻ സാധിക്കില്ലെന്നും അതിലൂടെ ബന്ദികളെ മോചിപ്പിക്കുവാൻ സമ്മർദ്ദം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി ബന്ദികളിലൊരാളായ താൽ ഹൈമിയുടെ ബന്ധു ഉദി ഗോറൻ പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസിന്റെ പ്രത്യാക്രമണത്തെ തുടർന്ന് ബന്ദികളാക്കിയവരിൽ 130ഓളം പേർ ഇപ്പോഴും ഗസയിലുണ്ടെന്നാണ് ഇസ്രഈൽ പറയുന്നത്.

ആക്രമണത്തിൽ 1,140 പേർ കൊല്ലപ്പെട്ടിരുന്നു. 240ഓളം പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. പിന്നീട് വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി നിരവധി പേരെ മോചിപ്പിച്ചു.

ഇസ്രയേൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അംഗമല്ലാത്തതിനാൽ അതിന്റെ പരിധിയിൽ വരികയില്ല. എന്നാൽ ആക്രമണം കോടതിയുടെ പരിധിയിൽ വരുന്നതാണെന്ന് പ്രോസിക്യൂട്ടർ കരീം ഖാൻ പറഞ്ഞു.

CONTENT HIGHLIGHT: Families of captives travel to the Hague to urge Hamas ICC investigation