ആ പണി ഞങ്ങള്‍ക്കറിയില്ല; യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടയില്‍ തെരുവിലെ കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന ഉത്തരവിനെതിരെ എഞ്ചിനീയര്‍മാരുടെ സംഘടന
national news
ആ പണി ഞങ്ങള്‍ക്കറിയില്ല; യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടയില്‍ തെരുവിലെ കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന ഉത്തരവിനെതിരെ എഞ്ചിനീയര്‍മാരുടെ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th January 2020, 12:53 pm

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഗംഗായാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ എഞ്ചിനീയര്‍മാരെ നിയോഗിച്ച് ഉത്തരവിട്ട യു.പി സര്‍ക്കാരിനെതിരെ എഞ്ചീനീയര്‍മാരുടെ സംഘടന. തങ്ങള്‍ കന്നുകാലികളെ പിടിച്ചുകെട്ടാന്‍ പരിശീലനം ലഭിച്ചവരല്ലെന്ന് വ്യക്തമാക്കി മിര്‍സാപൂര്‍ എഞ്ചിനീയേര്‍സ് അസോസിയേഷന്‍ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് കത്തയച്ചു.

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കന്നുകാലികളില്‍ നിന്ന് അപകടം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. മറ്റേതെങ്കിലും ഏജന്‍സിയെ സര്‍ക്കാര്‍ ഈ ജോലി ഏല്‍പ്പിക്കുന്നതായിരിക്കും നല്ലതെന്നും അസോസിയേഷന്‍ പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയില്‍ നിന്ന് മാറ്റാന്‍ ഒമ്പത് ജൂനിയര്‍ എഞ്ചിനീയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 29 നാണ് യോഗി മിര്‍സാപൂരിലെത്തുന്നത്. യോഗിയുടെ യാത്രാമധ്യേ കന്നുകാലികള്‍ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. എഞ്ചിനീയര്‍മാര്‍ പല സ്ഥലങ്ങളിലായി കന്നുകാലികളെ ‘പിടിച്ചുകെട്ടാനായി’ കയറുമായി നില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ട് മുതല്‍ പത്ത് വരെ കയറുകളുമായി എഞ്ചിനീയര്‍മാര്‍ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബിജ്‌നോറില്‍ തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഗംഗായാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. അഞ്ച് ദിവസമാണ് ഗംഗായാത്ര നീണ്ടുനില്‍ക്കുന്നത്. രണ്ട് വഴികളിലൂടെയാണ് യാത്ര പോകുന്നത്.

ഉത്തര്‍പ്രദേശില്‍ ഗോവധനിരോധനത്തിന് ശേഷം തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ എണ്ണം വര്‍ധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഛത്തീസ്ഗഢ് മാതൃകയില്‍ സംസ്ഥാനത്ത് ഗോശാലകള്‍ നിര്‍മ്മിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

WATCH THIS VIDEO: