2023ല്‍ അവന്റെ തിരിച്ചുവരവ് ഇന്ത്യക്ക് സുപ്രധാനമായിരുന്നു: ദിനേഷ് കാര്‍ത്തിക്
Sports News
2023ല്‍ അവന്റെ തിരിച്ചുവരവ് ഇന്ത്യക്ക് സുപ്രധാനമായിരുന്നു: ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st January 2024, 9:57 pm

2023ല്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. പരിക്കിനെ തുടര്‍ന്ന് 11 മാസത്തോളം താരം സൈഡ് ലൈനില്‍ ആയിരുന്നു. ശേഷം 2023ല്‍ അയര്‍ലന്‍ഡിനോടുള്ള ടി-ട്വന്റി പരമ്പരയില്‍ ക്യാപ്റ്റനായി മികച്ച തിരിച്ചുവരവ് നടത്താനും ഏഷ്യാ കപ്പിലും ലോകകപ്പ് ഫൈനലിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ഒരു പേസ് ബൗളര്‍ എന്ന നിലയില്‍ ബുംറയുടെ തിരിച്ചുവരവിനെക്കുറിച്ച് ക്രിക്ബസുമയുള്ള ഒരു ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ദിനേഷ് കാര്‍ത്തിക്.

‘ഒരുപാട് പോസിറ്റീവ് ഇവന്റുകള്‍ ഉണ്ടായിരുന്നു, ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് അതില്‍ നിര്‍ണായകമായത്. കോഹ്‌ലി തിരിച്ചുവന്നത് പോലെ എല്ലാ ഫോര്‍മാറ്റിലും തന്റെ മികച്ച കഴിവ് പ്രകടമാക്കാനും അവന് കഴിഞ്ഞു,’അദ്ദേഹം പറഞ്ഞു.

 

‘ലോകകപ്പില്‍ രോഹിത് ശര്‍മ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. നായകന്‍ എന്ന നിലയില്‍ അവന്‍ ആക്രമിച്ചു കളിച്ചു. കൂടാതെ രാഹുലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വിജയകരമായി തിരിച്ചുവരവ് നടത്തി. ഒരു ബാറ്റര്‍ മാത്രമായിട്ടല്ല ഒരു വിക്കറ്റ് കീപ്പര്‍ കൂടെ ആയിട്ടാണ് അവന്‍ തിരിച്ചെത്തിയത്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023ല്‍ 20 മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളാണ് ബുംറ നേടിയത്. 2023ല്‍ ടീമിന്റെ മൊത്തം പ്രകടനം മികച്ചതായിരുന്നു. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ലോകകപ്പ് ഫൈനലും ഇന്ത്യക്ക് നഷ്ടമായത് നിരാശപ്പെടുത്തിയിരുന്നു.

‘2023 ഇന്ത്യക്ക് ഒരു മികച്ച വര്‍ഷമായിരുന്നു. അതില്‍ കുറച്ചു നിരാശപ്പെടേണ്ടിയും വന്നിരുന്നു. മിക്ക മത്സരങ്ങളിലും അവര്‍ മികച്ചതായിരുന്നു. പ്രത്യേകിച്ച് ഏകദിന ലോകകപ്പ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫൈനല്‍ നഷ്ടപ്പെട്ടു. ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്,’ദിനേഷ് കാര്‍ത്തിക് അവസാനിപ്പിച്ചു.

Content Highlight: Dinesh Karthik says that Jasprit Bumrah’s return in 2023 was important for India