ശ്രീലങ്കയുടെ ചരിത്രം മാറ്റിമറിച്ചു; സൗത്ത് ആഫ്രിക്കയെ അടിച്ച് പറത്തിയവള്‍ക്ക് ചരിത്രനേട്ടം
Sports News
ശ്രീലങ്കയുടെ ചരിത്രം മാറ്റിമറിച്ചു; സൗത്ത് ആഫ്രിക്കയെ അടിച്ച് പറത്തിയവള്‍ക്ക് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th April 2024, 1:43 pm

സൗത്ത് ആഫ്രിക്ക വുമണ്‍സും- ശ്രീലങ്ക വുമണ്‍സും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ശ്രീലങ്ക. അവസാന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ നാലു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് 2-1നാണ് ശ്രീലങ്ക സീരീസ് വിജയിച്ചത്.

ബഫല്ലോ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് ആണ് നേടിയത്.

ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 46 പന്തില്‍ 73 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചമാരി അതപത്തിന്റെ കരുത്തിലാണ് ലങ്ക ജയിച്ചു കയറിയത്. ഏഴ് ഫോറുകളും അഞ്ച് സിക്സുകളുമാണ് ലങ്കന്‍ ക്യാപ്റ്റന്‍ നേടിയത്. 158.70 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. വുമണ്‍സ് ടി-20യില്‍ ശ്രീലങ്കക്ക് വേണ്ടി ഏറ്റവും കൂടുതല്‍ 50+ പ്ലസ് സ്‌കോര്‍ നേടുന്ന താരമാകാനാണ് അതപത്തിന് സാധിച്ചത്.

വുമണ്‍സ് ടി-20യില്‍ ശ്രീലങ്കക്ക് വേണ്ടി ഏറ്റവും കൂടുതല്‍ 50+ പ്ലസ് സ്‌കോര്‍ നേടുന്ന താരം, എണ്ണം

ചമാരി അതപത്തു – 10*

ഹര്‍ഷിദ സമരവിക്രമ – 4

ശശികല ശ്രീവര്‍ദനെ – 2

മാത്രമല്ല തന്റെ പത്താം ടി-20 അര്‍ധസെഞ്ച്വറിയും താരം തികച്ചു. ഇതിന് പിന്നാലെ ശ്രീലങ്കക്കായി ടി-20യില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരമെന്ന നേട്ടം സജീവമായി നിലനിര്‍ത്താനും ലങ്കന്‍ ക്യാപ്റ്റന് സാധിച്ചു.

ഹര്‍ഷിതാ സമരവിക്രമ 43 പന്തില്‍ 54 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. നാല് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

സൗത്ത് ആഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് 47 പന്തില്‍ 56 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. എട്ട് ഫോറുകളാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ച നദീന്‍ ഡി ക്ലര്‍ക്കും നിര്‍ണായകമായ പ്രകടനം നടത്തി. 25 പന്തില്‍ നിന്നും പുറത്താവാതെ 44 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. നാല് ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ സുഗന്ധിക കുമാരി മൂന്നു വിക്കറ്റും ഇനോഷി പ്രിയദര്‍ശിനി, കവിശാ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Chamari Athapaththu In Record Achievement