'മഹാരാജാവാണ്, ഇത്ര പെട്ടെന്ന് അപമാനിക്കരുതായിരുന്നു'; സിന്ധ്യയെ സ്വാഗതം ചെയ്യാത്ത മോദി-അമിഷ് ഷാ നടപടിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്
India
'മഹാരാജാവാണ്, ഇത്ര പെട്ടെന്ന് അപമാനിക്കരുതായിരുന്നു'; സിന്ധ്യയെ സ്വാഗതം ചെയ്യാത്ത മോദി-അമിഷ് ഷാ നടപടിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th March 2020, 10:01 am

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ പരിഹാസവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്.

സിന്ധ്യയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് ഒരു ട്വീറ്റ് പോലും ഇടാത്ത അമിത് ഷായുടേയും മോദിയുടേയും നടപടി ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. സിന്ധ്യ എഴുതുന്ന തരത്തിലായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

”സിന്ധ്യ ജിയെ സ്വാഗതം ചെയ്ത് ഒരു ട്വീറ്റ് പോലും നരേന്ദ്ര മോദി ജിയോ അല്ലെങ്കില്‍ അമിത് ഷാ ജിയോ ചെയ്തില്ല

മോദി / ഷാ, കുറഞ്ഞപക്ഷം ഇത്രയും പെട്ടെന്ന് ഇത് ചെയ്യരുതായിരുന്നു. 24 മണിക്കൂര്‍ പോലും ആയിട്ടില്ല, അതിന് മുന്‍പേ നിങ്ങള്‍ എന്നെ അപമാനിക്കാന്‍ തുടങ്ങി ..!

മഹാരാജാവാണ്..ശിവരാജ് ജി ചരിത്രത്തില്‍ പരാമര്‍ശിച്ച അതേ മഹാരാജാവ്” , എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

ചൊവ്വാഴ്ച രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്ന് പ്രാഥമികാംഗത്വം വാങ്ങിയിരുന്നു. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു.

മോദിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ തനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സിന്ധ്യ ബുധനാഴ്ച നദ്ദയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനുള്ള സിന്ധ്യയുടെ നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം എന്തൊക്കെ സംഭവിച്ചാലും മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

‘വിശ്വാസവോട്ടെടുപ്പ് നടക്കുന്ന മാര്‍ച്ച് 18 ന് അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചോളൂ. ഞങ്ങള്‍ നിശബ്ദരല്ല, ഉറങ്ങുകയുമല്ല’, എന്നായിരുന്നു ദിഗ് വിജയ് സിംഗ് പറഞ്ഞത്.

നേരത്തെ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. സിന്ധ്യയ്ക്ക് വേണ്ടിയാണ് രാജിവെച്ചതെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സിന്ധ്യയുടെ നടപടി നിരാശപ്പെടുത്തുന്നതായും എം.എല്‍.എമാര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

10 എം.എല്‍.എമാരും രണ്ട് മുന്‍മന്ത്രിമാരുമാണ് സിന്ധ്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. അതേസമയം ബെംഗളൂരുവിലുള്ള എം.എല്‍.എമാര്‍ സിന്ധ്യയ്ക്കൊപ്പമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം.

എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം.

ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ