അനില്‍- ബിനീഷ് വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക; ആരുടെയും പക്ഷം പിടിക്കാനില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍
Malayalam Cinema
അനില്‍- ബിനീഷ് വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക; ആരുടെയും പക്ഷം പിടിക്കാനില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 4:17 pm

കൊച്ചി: അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. സംഭവത്തില്‍ അനിലിന് ജാഗ്രത കുറവ് ഉണ്ടായെന്നും പ്രശ്‌നം അവസാനിച്ചെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്നും പ്രശ്‌നം ഒത്തുതീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. അനില്‍ രാധാകൃഷ്ണമേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തിയിരുന്നു.

ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയത്.

കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നും ബിനീഷിനോട് പറയുകയായിരുന്നു.

എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബിനീഷ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തുകയും നിലത്തിരുന്ന് പ്രതിഷേധിക്കുകയും തനിക്കുണ്ടായ വിഷമം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച ശേഷം മടങ്ങുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ