Advertisement
India
'ഭരണഘടനയില്‍ ഇന്ത്യ എന്നത് ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണം'; പാര്‍ലമെന്റിലെ യോഗി ആദിത്യനാഥിനെ അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 21, 06:44 am
Tuesday, 21st March 2017, 12:14 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാര്‍ലമെന്റില്‍ അഞ്ച് സ്വകാര്യ ബില്ലുകളാണ് പ്രധാനമായി അവതരിപ്പിച്ചത്. എം.പി എന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ച ബില്ലുകളില്‍ പ്രധാനപ്പെട്ടത് രാജ്യത്തിന്റെ പേര് മാറ്റണം എന്നതാണ്. ഭരണഘടനയില്‍ ഇന്ത്യ എന്നത് മാറ്റി ഹിന്ദുസ്ഥാന്‍ എന്നാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കണമെന്നാണ് മറ്റൊരു ബില്ലിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്. ഗോവധം നിരോധിക്കണമെന്നാണ് അടുത്ത ബില്ലിലുള്ള കാര്യം. രാജ്യവ്യാപകമായി നിര്‍ബന്ധിത മതം മാറ്റം നിരോധിക്കണമെന്നാണ് നാലാമത്തെ ബില്‍ പറയുന്നത്.


Read Also: ദാദ്രി ആവര്‍ത്തിക്കാനായിരുന്നു അവരുടെ ശ്രമം;  പാചകം ചെയ്തത് ചിക്കന്‍; ഗോരക്ഷക്കാര്‍ മര്‍ദ്ദിക്കുന്നത് പൊലീസ് നോക്കിനിന്നെന്നും രാജസ്ഥാന്‍ ഹോട്ടല്‍ ഉടമ


തന്റെ മണ്ഡലത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ സ്ഥിരം ബെഞ്ച് വേണമെന്നാണ് യോഗി ആദിത്യ നാഥ് അവതരിപ്പിച്ച അഞ്ചാമത്തെ ബില്ലില്‍ പറയുന്നത്. ഇതില്‍ അവസാനത്തെ രണ്ടെണ്ണം ഇതുവരെ സഭയില്‍ അവതരിപ്പിച്ചിട്ടില്ല. മുന്‍പ് അവതരിപ്പിച്ച ബില്ലുകളാകട്ടെ പാസായിട്ടുമില്ല.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നിലുള്ള രാജ്യത്തിന്റെ പേര് മാറ്റണം എന്നാണ് അദ്ദേഹം ആദ്യ ബില്ലിലൂടെ ആവശ്യപ്പെട്ടത്. “ഇതുപ്രകാരം “India, that is Bharat…” എന്നത് മാറ്റി “Bharat, that is Hindustan…” എന്നാക്കണമെന്നാണ് യോഗി ആവശ്യപ്പെട്ടത്. ഇന്ത്യ എന്ന വാക്ക് അടിമത്തത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

കലാപങ്ങള്‍ തടയാനുള്ള നിര്‍ദ്ദേശമായി 300 കോടി മുതല്‍മുടക്കില്‍ ശ്മശാനത്തിന് മതില്‍ കെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് 2014-ലാണ്. അതേപ്രസംഗത്തില്‍ തന്നെ അദ്ദേഹം സച്ചാര്‍ കമ്മീഷനെ വിമര്‍ശിക്കുകയുപം ചെയ്തു. സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമം എന്നാണ് കമ്മീഷനെ കുറിച്ച് ആദിത്യനാഥ് പറഞ്ഞത്.