delhi riot
ദല്‍ഹി കലാപം; ആനിരാജയേയും വൃന്ദാകാരാട്ടിനേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 24, 04:56 am
Thursday, 24th September 2020, 10:26 am

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സി.പി.ഐ. നേതാവ് ആനിരാജയേയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ദല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വൃന്ദാ കാരാട്ട് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് ദല്‍ഹി പൊലീസിന്റെ വാദം.

ഫെബ്രുവരിയില്‍ നടന്ന മഹിളാ ഏകതാ മാര്‍ച്ച് കലാപത്തിന്റെ തുടക്കമായെന്നാണ് പൊലീസ് ഭാഷ്യം.

നേരത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു.


ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നു.

പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്‌റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കാനുള്ള നീക്കം.

2020 ഫെബ്രുവരിയിലാണ് ദല്‍ഹിയില്‍ 53 പേരുടെ മരണത്തിനിടയാക്കിയ കലാപം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ തുടക്കത്തില്‍ തന്നെ ദല്‍ഹി പൊലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.


ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: annie raja delhi riot chargesheet delhi riot