'അതിനെ ശിവസേന പിന്തുണയ്ക്കുമോ എന്നറിയാനാണു കാത്തിരിക്കുന്നത്'; രാഹുലിന്റെ 'സവര്‍ക്കര്‍' പ്രസ്താവനയില്‍ ബി.ജെ.പി
national news
'അതിനെ ശിവസേന പിന്തുണയ്ക്കുമോ എന്നറിയാനാണു കാത്തിരിക്കുന്നത്'; രാഹുലിന്റെ 'സവര്‍ക്കര്‍' പ്രസ്താവനയില്‍ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 3:32 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാംലീലാ മൈതാനത്തെ പ്രസംഗത്തില്‍ ബി.ജെ.പിയുടെ ആദ്യ പ്രതികരണമെത്തി. ‘എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയില്ല’ എന്ന രാഹുലിന്റെ പ്രസ്താവനയിലാണ് ബി.ജെ.പി ഐ.ടി വിഭാഗം ഇന്‍ ചാര്‍ജായ അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

വീര്‍ സവര്‍ക്കര്‍ ഒരു ഭീരുവാണെന്ന രാഹുലിന്റെ പ്രസ്താവനയെ ശിവസേന പിന്തുണയ്ക്കുമോ എന്നറിയാനാണു കാത്തിരിക്കുന്നതെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. ദല്‍ഹിയിലെ ഭാരത് ബച്ചാവോ റാലിയിലായിരുന്നു രാഹുലിന്റെ പ്രസ്താവന.

‘രാജ്യസഭയില്‍ ബി.ജെ.പിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ്, രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും മാപ്പ് പറയില്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണ്. മോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞു. നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദി നോട്ട് നിരോധനം എന്ന പേരില്‍ കള്ളം പറഞ്ഞു. മോദി ഇന്ത്യയെ തകര്‍ത്തിരിക്കുകയാണ്. അദാനിക്കും അനില്‍ അംബാനിക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജി.എസ്.ടിയുടെ കാര്യത്തില്‍ നല്‍കിയ എല്ലാ നിര്‍ദേശവും മോദി തള്ളിക്കളഞ്ഞെന്നും രാഹുല്‍ പറഞ്ഞു.