Sports News
റൊണാള്‍ഡോയെ എന്തിനാണ് കളിപ്പിച്ചത്; പോര്‍ച്ചുഗല്‍ പരിശീലകനെതിരെ കനത്ത വിമര്‍ശനവുമായി അമേരിക്കന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 11, 01:12 pm
Thursday, 11th July 2024, 6:42 pm

2024 യൂറോകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയ്‌നും ഏറ്റുമുട്ടാനിരിക്കുകയാണ്. സിഗ്നല്‍ ഇഡ്യൂന പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹാരി കെയ്നും കൂട്ടരും കലാശ പോരാട്ടത്തിലേക്ക് മുന്നേറിയത്.

യൂറോകപ്പിലെ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ആണിത്. എന്നാല്‍ പോര്‍ച്ചുഗീസിനെ സംബന്ധിച്ചിടത്തോളം ഈ സീസണ്‍ അത്ര സുഖകരമല്ലായിരുന്നു. 2024 യൂറോ കപ്പില്‍ പോര്‍ചുഗല്‍ മികച്ച കളിക്കാരുമായി തന്നെ ആയിരുന്നു ഇറങ്ങിയത്. 6 തവണ യൂറോ കപ്പ് കളിക്കുന്ന താരം എന്ന റെക്കോഡുമായിട്ടായിരുന്നു റൊണാള്‍ഡോയും കളത്തില്‍ ഇറങ്ങിയത്.

പക്ഷെ ഇത് ആദ്യം ആയിട്ടാണ് അദ്ദേഹം ഒരു ഗോള്‍ പോലും നേടാനാവാതെ ഒരു ടൂര്‍ണമെന്റ് അവസാനിപ്പിക്കുന്നത്. ഒരു അസിസ്റ്റ് ഗോള്‍ മാത്രം കയ്യില്‍ വെച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പറങ്കിപ്പട പരാജയപ്പെടുകയായിരുന്നു. താരം ഒരു ഗോള്‍ അടിച്ചിരുന്നേല്‍ 6 തവണ യൂറോയില്‍ ഗോള്‍ നേടുന്ന താരമായി മാറാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ക്രിസ്റ്റ്യാനോ 5 മത്സരങ്ങള്‍ കളിച്ചിട്ടും മികച്ച രീതിയില്‍ പ്രകടനം നടത്താത്തത് കൊണ്ട് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ അമേരിക്കന്‍ താരം അലക്‌സി ലാലാസ്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പോര്‍ച്ചുഗല്‍ ടീമിനെയും ആരും കുറ്റപ്പെടുത്തേണ്ട. അവര്‍ അവരെ തന്നെ ആണ് കുറ്റപ്പെടുത്തേണ്ടത്. ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ഒരുപാട് അവസരം നല്‍കി. അദ്ദേഹം എങ്ങനെയെങ്കിലും ഗോള്‍ അടിക്കാന്‍ വേണ്ടിയാണു അദ്ദേഹത്തിനെ മൂന്നാം മത്സരത്തില്‍ പോലും കളിപ്പിച്ചത്,

അദ്ദേഹത്തിന് പകരം വേറെ ആരേലും ആയിരുന്നെങ്കില്‍ ഉറപ്പായും നന്നായി കളിച്ചേനെ, സ്ട്രൈക്കറുമാരുടെ ജോലി എന്ന് പറയുന്നത് ഗോള്‍ അടിക്കുക എന്നതാണ്. റൊണാള്‍ഡോ ചെയ്തിട്ടില്ല. മാര്‍ട്ടിനെസ് റൊണാള്‍ഡോയ്ക്ക് വേണ്ടി ടൂര്‍ണമെന്റ് ഏതോ ചാരിറ്റബിള്‍ ഗയിം ആക്കി മാറ്റി. ഒരു മാറ്റം വരുത്താന്‍ അവര്‍ തയാറായില്ല. ചുരുക്കത്തില്‍ ഇത് പോര്‍ച്ചുഗല്‍ ടീമിന് തന്നെ തിരിച്ചടി ആയിരിക്കുകയാണ്’ ലാലാസ് പറഞ്ഞു.

 

Content Highlight: American Player heavily criticized the Portuguese coach