ആ ഒരുത്തന്റെ മുന്നിലാണ് ഉഗാണ്ട തകര്‍ന്നത്; ചരിത്രം കുറിച്ച് വിന്‍ഡീസിന്റെ വജ്രായുധം!
Sports News
ആ ഒരുത്തന്റെ മുന്നിലാണ് ഉഗാണ്ട തകര്‍ന്നത്; ചരിത്രം കുറിച്ച് വിന്‍ഡീസിന്റെ വജ്രായുധം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 10:21 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഉഗാണ്ടക്കെതിരെ ചരിത്രവിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉഗാണ്ട 12 ഓവറില്‍ വെറും 39 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ടി-ട്വന്റി ലോകചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും താഴ്ന്ന സ്‌കോറാണ് ഉഗാണ്ട സ്വന്തമാക്കിയത്. അതേസമയം വെസ്റ്റ് ഇന്‍ഡീസ് 134 റണ്‍സിന്റെ ചരിത്ര വിജയവും സ്വന്തമാക്കി.

ഇതോടെ ടി-20 ലോകകപ്പില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് ഉഗാണ്ടയ്‌ക്കെതിരെ സ്വന്തമാക്കിയത്. 2007 കെനിനിയക്കെതിരെ ശ്രീലങ്കയാണ് ടി-20 ലോകകപ്പില്‍ ഏറ്റവും വലിയ മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 5 വിക്കറ്റ് സ്വന്തമാക്കിയ ആഗേല്‍ ഹുസൈന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് വിന്‍ഡീസ് വമ്പന്‍ വിജയം എളുപ്പമാക്കിയത്. വെറും 11 റണ്‍സ് വിട്ടുകൊടുത്ത് 2.75 എന്ന മികച്ച എക്കണോമിയില്‍ ആണ് താരം പന്ത് എറിഞ്ഞത്. താരത്തിന്റെ ആദ്യ ഫൈഫര്‍ വിക്കറ്റാണ് 2024 ലോകകപ്പില്‍ സ്വന്തമാക്കാന്‍ സാധിച്ചത്. മാത്രമല്ല വെസ്റ്റ് ഇന്‍ഡീസിന്റെ ലോകചരിത്രം തിരുത്തിക്കുറിച്ചാണ് ആഗേല്‍ അഞ്ച് വിക്കറ്റ് നേടിയത്.

ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ആദ്യമായി ഫൈഫര്‍ നേടുന്ന താരം എന്ന നേട്ടമാണ് ഹുസൈന്‍ നേടിയത്.

ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഒരു കളിയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, എതിരാളി, വര്‍ഷം

ആഗേല്‍ ഹുസൈന്‍ – 5/11 – ഉഗാണ്ട – 2024

സാമുവല്‍ ബാദ്രി – 4/15 – ബംഗ്ലാദേശ് – 2014

അല്‍സാരി ജോസഫ് – 4/16 – സിംബാബ്‌വെ – 2022

ലെന്‍ഡില്‍ – സിമ്മണ്‍സ് – 4/19 – ശ്രീലങ്ക – 2009

അല്‍സരി ജോസഫ് രണ്ടു വിക്കറ്റും റൊമാരിയോ ഷെപ്പേര്‍ഡ്, ആന്ദ്രെ റസല്‍, ഗുഡഗേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ഉഗാണ്ടയുടെ ജുമാ മിയാഗിക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത് 20 പന്തില്‍ പതിമൂന്ന് റണ്‍സ് നേടി പുറത്താകാതെ പിടിച്ചുനില്‍ക്കാന്‍ താരത്തിന് സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി ജോണ്‍സണ്‍ കാര്‍ലെസ് 42 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയപ്പോള്‍ ആന്ദ്രെ റസല്‍ 17 പന്തില്‍ 30 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ റോവ്മാന്‍ പവന്‍ 18 പന്തില്‍ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ആഗേല്‍ ഹുസൈനാണ് കളിയിലെ താരം.

 

Content Highlight: Akeal Hossain In Record Achievement In 2024 T20 world Cup History