Kerala News
സാമ്പത്തിക സംവരണം ആര്‍.എസ്.എസ് നയം; എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കടക വിരുദ്ധം; തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും എ.ഐ.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 30, 03:28 pm
Friday, 30th October 2020, 8:58 pm

മലപ്പുറം: സംസ്ഥാനത്ത് മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്.എഫ്.

സര്‍ക്കാരിന്റെത് സംവരണ നയങ്ങളെ അട്ടിമറിക്കുന്ന നയമാണെന്നും ഇതിനെ ചവറ്റുകൊട്ടയില്‍ കളയേണ്ടതാണെന്നും എ.ഐ.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സാമ്പത്തിക സംവരണം ആര്‍.എസ്.എസിന്റെ നയമാണ്. ഇതിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കടക വിരുദ്ധമാണെന്നും എ.ഐ.എസ്.എഫ് പറഞ്ഞു. സംവരണം മുന്നോട്ട് വെയ്ക്കുന്നത് സാമൂഹിക, വിദ്യാഭ്യാസ, പ്രാതിനിധ്യപരമായ പിന്നാക്ക അവസ്ഥകളെ ഉയര്‍ത്തികൊണ്ട് വരാനുള്ള ആശയങ്ങളെയാണെന്നും  സംഘടന ഓര്‍മ്മിപ്പിച്ചു.

മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ്, തുടങ്ങി ക്യാമ്പസ് പ്രവേശനങ്ങള്‍ ഉള്‍പ്പടെ നടക്കുമ്പോള്‍ സാമൂഹിക സംവരണത്തിന് അര്‍ഹരായവരെക്കാള്‍ സീറ്റുകള്‍ മുന്നാക്ക സംവരണത്തിന് മാറ്റിവെയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എ.ഐ.എസ്.എഫ് പറഞ്ഞു.

വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന നയത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ജില്ല സെക്രട്ടറി അഫ്സല്‍ പന്തല്ലൂര്‍, പ്രസിഡന്റ് മുര്‍ഷിദുല്‍ ഹഖ് എന്നിവര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: AISF against economic reservation by kerala state government