ഇന്ത്യയ്ക്ക് പുതിയ ഹിറ്റ്മാന്‍; സിംബാബ്‌വെയെ പഞ്ഞിക്കിട്ട് നേടിയത് ടി-20യിലെ ചരിത്രം!
Sports News
ഇന്ത്യയ്ക്ക് പുതിയ ഹിറ്റ്മാന്‍; സിംബാബ്‌വെയെ പഞ്ഞിക്കിട്ട് നേടിയത് ടി-20യിലെ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th July 2024, 3:00 pm

ഇന്ത്യ-സിംബാബ്‌വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്‌വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബ്ലെസ്സിങ് മുസാരബാനിയുടെ പന്തില്‍ ബ്രെയാന്‍ ബെന്നറ്റിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. നാല് പന്തില്‍ രണ്ട് റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

എന്നാല്‍ പിന്നീട് അഭിഷേക് ശര്‍മയും റിതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. അഭിഷേകിന്റെ വമ്പന്‍ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. സെഞ്ച്വറി നേടിയാണ് താരം ഇന്റര്‍നാഷണല്‍ ടി-20യില്‍ വരവറിയിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് അഭിഷേക് ശര്‍മയുടെ ഹിറ്റിങ്.

47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേകിന്റെ മിന്നും പ്രകടനം. 212.77 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് സിക്‌സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യം റണ്‍സ് നേടി മടങ്ങിയ താരം സെഞ്ച്വറിയിലൂടെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ മൂന്നാമത്തെ താരമാകാനാണ് അഭിഷേകിന് സാധിച്ചത്.

ഇന്റര്‍ നാഷണല്‍ ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരം, റണ്‍സ്, എതിരാളി, വര്‍ഷം

റിച്ചാര്‍ഡ് ലെവി – 117*(51) – ന്യൂസിലാന്‍ഡ് – 2012

എവിന്‍ ലെവിസ് – 100(49) – ഇന്ത്യ – 2016

അഭിഷേക് ശര്‍മ – 100(47) – സിംബാബ്‌വെ

മത്സരത്തില്‍ ഗെയ്ക്വാദ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ തകര്‍ന്നടിയുകയായിരുന്നു. ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

 

Content Highlight: Abhishek Sharma In Record Achievement In T-20I