ആ സിനിമയില്‍ നിന്ന് കലൂര്‍ ഡെന്നിസിനെ ഒഴിവാക്കണമെന്ന് ദിലീപ്, എന്നാല്‍ ദിലീപ് അഭിനയിക്കേണ്ടെന്ന് ഞാനും; അവിടുന്നാണ് തുടക്കം: വിനയന്‍
Entertainment
ആ സിനിമയില്‍ നിന്ന് കലൂര്‍ ഡെന്നിസിനെ ഒഴിവാക്കണമെന്ന് ദിലീപ്, എന്നാല്‍ ദിലീപ് അഭിനയിക്കേണ്ടെന്ന് ഞാനും; അവിടുന്നാണ് തുടക്കം: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 1:25 pm

വിനയന്റെ സംവിധാനത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് കലൂര്‍ ഡെന്നീസ് ആണ്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെ ആണെന്നും എന്നാല്‍ ചില വാക്ക് തര്‍ക്കം കൊണ്ട് അദ്ദേഹത്തെ മാറ്റുകയായിരുന്നെന്നും വിനയന്‍ പറയുന്നു. അന്നുമുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച എന്നും റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആദ്യം ദിലീപുമായുള്ള ബന്ധം ഉടയുന്നത് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയുടെ സമയത്താണ്. കലൂര്‍ ഡെന്നിസ് ചേട്ടന്‍ ആയിരുന്നു പ്രൊഡ്യൂസറേയും കൊണ്ട് വന്നതും ആ സിനിമ പ്ലാന്‍ ചെയ്യുന്നതും. ഞാന്‍ ഒരു സബ്ജക്ട് പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഡെന്നിസ് ചേട്ടന്‍ പറഞ്ഞു ഞാന്‍ എന്നാല്‍ അത് എഴുതാമെന്ന്. ഓക്കേ ചേട്ടാ നമുക്ക് രണ്ടു പേര്‍ക്കും ഇരിക്കാമെന്ന് ഞാനും പറഞ്ഞു.

അദ്ദേഹം കുറെ വര്‍ഷങ്ങളായി സിനിമ ഒന്നും തന്നെ ചെയ്തിട്ടില്ലായിരുന്നു. ശരിയോ തെറ്റോ ഞാന്‍ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വാക്ക് കൊടുത്തതായിരുന്നു. ചില വിശ്വാസത്തിന്റെ പേരില്‍ ദിലീപ് കലൂര്‍ ഡെന്നിസ് ചേട്ടനെ മാറ്റണമെന്ന് പറഞ്ഞു. പറ്റില്ലെന്ന് ഞാനും പറഞ്ഞു. പിന്നെ അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കമെല്ലാം ആയി. അവസാനം ഞാന്‍ പറഞ്ഞു മോന്‍ ഈ പടത്തില്‍ അഭിനയിക്കേണ്ട എന്ന്. അങ്ങനെയാണ് ജയസൂര്യ ഈ സിനിമയിലേക്ക് വരുന്നത്’ വിനയന്‍ പറയുന്നു.

ദിലീപും താനുമായി ഉണ്ടായ ചെറിയ പിണക്കമാണ് പിന്നീട് തന്റെ വിലക്ക് വരെ എത്തിയതെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍. സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ തന്നെ പുറത്താക്കാന്‍ വേണ്ടി അവസരം കാത്തിരിക്കുകയായിരുന്നെന്നും ദിലീപാണ് അന്നത്തെ പവര്‍ ഗ്രൂപ്പിന്റെ തലവനെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് മുതല്‍ തുടങ്ങിയതാണ് ദിലീപിന് എന്നോടുള്ള വിമ്മിഷ്ടം. അത് കഴിഞ്ഞിട്ട് ദിലീപ് ഒരു സംവിധായകന്റെയും നിര്‍മാതാവിന്റെയും കൈയില്‍ നിന്ന് സിനിമ ചെയ്യാമെന്നും പറഞ്ഞ് പതിനാല് ലക്ഷം രൂപ മുഴുവന്‍ തുകയും അഡ്വാന്‍സ് വാങ്ങി രണ്ടു വര്‍ഷത്തോളം അദ്ദേഹം ആ സിനിമക്ക് ഡേറ്റ് കൊടുക്കാതിരിക്കുകയും അത് പിന്നീട് വലിയ പ്രശ്‌നം ആയപ്പോള്‍ മാക്ട സംഘടനയില്‍ ഇത് എത്തുകയും ചെയ്തിരുന്നു.

അന്ന് മാക്ടയില്‍ ഭാഗ്യക്കേടിന് ഞാനായിരുന്നു ജനറല്‍ സെക്രട്ടറി. തന്റെ ഭാഗത്താണ് തെറ്റ്, മൂന്ന് മാസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ തനിക്കെതിരെ സംഘടനക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു എന്നുള്ളത് ശരിയാണ്.

അന്ന് ഇദ്ദേഹത്തിന്റെ കൈയിലാണ് മലയാള സിനിമ. അതാണ് ഞാന്‍ പറഞ്ഞത് അന്ന് പവര്‍ ഗ്രൂപ്പിന്റെ തലവന്‍ ദിലീപ് ആയിരുന്നെന്ന്. അപ്പോള്‍ ദിലീപ് പറഞ്ഞു എന്നെ ചട്ടം പഠിപ്പിക്കാന്‍ വന്നവന്‍ ഈ ഇന്‍ഡസ്ട്രിയില്‍ വേണ്ട. എന്നെ ഒഴിവാക്കാം എന്ന് തീരുമാനിച്ച് കൊണ്ടാണ് ദിലീപ്, ഡയറക്ടര്‍ രഞ്ജിത്, ഇവരെല്ലാം കൂടി ഒരൊറ്റ രാത്രികൊണ്ട് എല്ലാം തീരുമാനിക്കുന്നത്.

വിനയനെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒഴിവാക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് അപ്പോള്‍ പ്രഷര്‍ ഉണ്ടായിരുന്നു, അപ്പോഴാണ് ദിലീപിന്റെ മുകളില്‍ ഞാന്‍ എടുത്ത ആക്ഷന്‍ കൂടെ വന്നത്. എല്ലാം കൂടെ ഒത്ത് വന്നു. ഇവരെല്ലാം ചേര്‍ന്ന് സരോവരത്തില്‍ മീറ്റിങ് കൂടിയിട്ട് ഇവനെ അങ്ങ് എടുത്ത് കളയാം എന്നിട്ട് പുതിയൊരു സംഘടന തുടങ്ങാം എന്നെല്ലാം തീരുമാനിക്കുന്നത്,’ വിനയന്‍ പറയുന്നു.

Content Highlight: Vinayan  Talks About His Ban From Malayalam Film industry And Issue With Dileep