ഷാജി കൈലാസും, രണ്‍ജി പണിക്കരുമാണ് ആ സിനിമ ചെയ്തതെന്ന് ആരും ഇപ്പോള്‍ വിശ്വസിക്കില്ല: വിജയകുമാര്‍
Entertainment
ഷാജി കൈലാസും, രണ്‍ജി പണിക്കരുമാണ് ആ സിനിമ ചെയ്തതെന്ന് ആരും ഇപ്പോള്‍ വിശ്വസിക്കില്ല: വിജയകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th August 2024, 8:07 pm

സഹനടനായി കരിയര്‍ തുടങ്ങി പിന്നീട് നായകനടനായും തിളങ്ങിയ നടനാണ് വിജയകുമാര്‍. ഷാജി കൈലാസ്, ജോഷി എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ വിജയകുമാറിനെ സോഷ്യല്‍ മീഡിയയുടെ വരവോടെ ചീറ്റിങ് സ്റ്റാര്‍ എന്ന വിളിപ്പേര് നല്‍കി. നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയിലും വിജയകുമാര്‍ ഭാഗമായിരുന്നു.

ഷാജി കൈലാസിന്റെ അസിസ്റ്റന്റായിട്ടാണ് വിജയകുമാര്‍ സിനിമയിലേക്ക് കടന്നുവന്നത്. ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ഡോക്ടര്‍ പശുപതിയില്‍ വിജയകുമാര്‍ സഹസംവിധായകനായിരുന്നു. ഇന്നസെന്റ്, ജഗദീഷ്, മാമുക്കോയ, മാള അരവിന്ദന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഡോക്ടര്‍ പശുപതി വന്‍ വിജയമായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിജയകുമാര്‍.

ബൈജു സന്തോഷ് വഴിയാണ് താന്‍ ഷാജി കൈലാസിനെ പരിചയപ്പെടുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു. ഡോക്ടര്‍ പശുപതി എന്ന ചിത്രം ആ കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നെന്നും എന്നാല്‍ പിന്നീട് ആ കോമ്പോ ഒന്നിച്ച സിനിമകള്‍ നോക്കിയാല്‍ ഡോക്ടര്‍ പശുപതി അവരുടെ സിനിമയാണെന്ന് ആരും വിശ്വസിക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘ഷാജി സാറുമായി 32 വര്‍ഷത്തെ ബന്ധമാണ് എനിക്കുള്ളത്. എന്റെ കരിയറിലെ ആദ്യ ശ്രദ്ധേയ വേഷം കിട്ടിയത് ഷാജി സാറിന്റെ തലസ്ഥാനം എന്ന സിനിമയിലൂടെയാണ്. പിന്നീട് അദ്ദേഹത്തിന്റെ പല ഹിറ്റ് സിനിമയിലും ഞാന്‍ ഭാഗമായിട്ടുണ്ട്. ബൈജു ചേട്ടന്‍ വഴിയാണ് ഷാജി സാറിനെ ഞാന്‍ പരിചയപ്പെടുന്നത്. അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് കിട്ടാത്തതുകൊണ്ട് അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കൂടെക്കൂടി.

ഡോക്ടര്‍ പശുപതി എന്ന ഒറ്റ സിനിമയില്‍ മാത്രമേ ഞാന്‍ അസിസ്റ്റന്റായിട്ടുള്ളൂ. ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ കോമ്പയുടെ തുടക്കം ആ സിനിമയലൂടെയായിരുന്നു. അവര്‍ പിന്നീട് ചെയ്ത സിനിമകള്‍ നോക്കിയാല്‍ ഡോക്ടര്‍ പശുപതി വളരെ ഡിഫറന്റാണ്. ഇന്നത്തെ തലമുറയിലെ പലര്‍ക്കും ആ സിനിമ ഷാജി കൈസ്- രണ്‍ജി പണിക്കര്‍ കോമ്പോയുടേതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. ആദ്യാവസാനം ഹ്യൂമറാണ് ആ സിനിമയില്‍ ഇന്നസെന്റ് ചേട്ടനും മാമുക്കോയയും ഒക്കെയുള്ളകോമഡി സീനുകള്‍ക്ക് ഇന്നും ഫാന്‍സുണ്ട്,’ വിജയകുമാര്‍ പറഞ്ഞു.

Content Highlight: Vijayakumar about Shaji Kailas and Renji Panicker