IPL
വോണ്‍ മുതല്‍ സഞ്ജു വരെ ഒരു ക്യാപ്റ്റനുമില്ലാത്ത മോശം റെക്കോഡ്; തോല്‍വിയേക്കാളേറെ നിരാശയുമായി റിയാന്‍ പരാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 26, 06:16 pm
Wednesday, 26th March 2025, 11:46 pm

തോല്‍വിയോടെ സീസണ്‍ ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. ഹോം ഗ്രൗണ്ടില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ഹല്ലാ ബോല്‍ ആര്‍മി ഏറ്റുവാങ്ങിയത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും ഒപ്പം വരുണ്‍ ചക്രവര്‍ത്തി, മോയിന്‍ അലി അടക്കമുള്ള ബൗളര്‍മാരുടെ പ്രകടനവുമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.

ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം റെക്കോഡാണ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുന്ന ആദ്യ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന അനാവശ്യ നേട്ടമാണ് പരാഗ് സ്വന്തമാക്കിയത്.

സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടായിരുന്നു രാജസ്ഥാന്റെ പരാജയം. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ താരങ്ങളുടെ മോശം പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍സിയിലെ അപാകതകളും രാജസ്ഥാന് തിരിച്ചടിയായി.

ടീമിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളായ തുഷാര്‍ ദേശ്പാണ്ഡേയ്ക്ക് ആദ്യ ഓവര്‍ ലഭിച്ചത് 15ാം ഓവറിലാണ്. സന്ദീപ് ശര്‍മയ്ക്ക് രണ്ട് ഓവര്‍ മാത്രം നല്‍കിയപ്പോള്‍ പവര്‍ പ്ലേയില്‍ മികച്ച പ്രകടനം നടത്തിയ ആര്‍ച്ചറിന് തോല്‍വി മുമ്പില്‍ കണ്ടതിന് ശേഷമാണ് അടുത്ത ഓവര്‍ ലഭിച്ചത്. 151 റണ്‍സ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ പാര്‍ട് ടൈമര്‍ നിതീഷ് റാണയ്ക്ക് പന്ത് നല്‍കിയതുമെല്ലാം ക്യാപ്റ്റന്‍സിയിലെ പോരായ്മകളായി അടയാളപ്പെടുത്തപ്പെട്ടു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ 13 റണ്‍സാണ് സഞ്ജു നേടിയത്.

വണ്‍ ഡൗണായെത്തിയ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി യശസ്വി ജെയ്‌സ്വാള്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ബിഗ് ഷോട്ടിന് ശ്രമിച്ച പരാഗിന് പിഴച്ചു. 15 പന്തില്‍ 25 റണ്‍സ് നേടിയാണ് പരാഗ് പുറത്തായത്.

ക്യാപ്റ്റന് പിന്നാലെ ഒട്ടും വൈകാതെ യശസ്വി ജെയ്‌സ്വാളും പുറത്തായി. 24 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വാനിന്ദു ഹസരങ്ക നാല് പന്തില്‍ നാല് റണ്‍സും നിതീഷ് റാണ ഒമ്പത് പന്തില്‍ എട്ട് റണ്‍സും നേടി മടങ്ങി. ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെ ഒരു ഇംപാക്ടും ഉണ്ടാക്കാതെ മടങ്ങി. 12 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്.

ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും നിരാശപ്പെടുത്തി. എട്ട് പന്തില്‍ ഏഴ് റണ്‍സാണ് താരം നേടിയത്.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ധ്രുവ് ജുറെല്‍ ചെറുത്തുനിന്നു. 28 പന്തില്‍ 33 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒമ്പതാം നമ്പറിലിറങ്ങിയ ജോഫ്രാ ആര്‍ച്ചറിന്റെ പ്രകടനമാണ് രാജസ്ഥാനെ 150 കടത്തിയത്. രണ്ട് സിക്‌സറടക്കം ഏഴ് പന്തില്‍ 16 റണ്‍സുമായാണ് ആര്‍ച്ചര്‍ മടങ്ങിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 151ലെത്തി.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, മോയിന്‍ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. സ്‌പെന്‍സര്‍ ജോണ്‍സാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ക്വിന്റണ്‍ ഡി കോക്ക് മികച്ച തുടക്കം നല്‍കി. ഒരു വശത്ത് മോയിന്‍ അലി സ്‌കോര്‍ ചെയ്യാന്‍ പ്രയാസപ്പെടുമ്പോള്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല ഡി കോക്ക് ഏറ്റെടുത്തു.

ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെ മോയിന്‍ അലി മടങ്ങി. 12 പന്തില്‍ അഞ്ച് റണ്‍സുമായാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ അജിന്‍ക്യ രഹാനെ 15 പന്തില്‍ 18 റണ്‍സെടുത്ത് മടങ്ങിയെങ്കിലും ഇംപാക്ട് പ്ലെയറായെത്തിയ യുവതാരം ആംഗ്രിഷ് രഘുവംശിയെ ഒപ്പം കൂട്ടി ഡി കോക്ക് നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.

61 പന്തില്‍ നിന്നും പുറത്താകാതെ 91 റണ്‍സാണ് ഡി കോക്ക് നേടിയത്. ആറ് സിക്‌സറും എട്ട് ഫോറും അടക്കം 159.02 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഡി കോക്കിന് പിന്തുണയുമായി രഘുവംശി 17 പന്തില്‍ പുറത്താകാതെ 22 റണ്‍സും നേടി.

 

Content Highlight: IPL 2025: RR vs KKR: Riyan Parag became the first Rajasthan Royals captain to lose his first two games as skipper in IPL