അപവാദപ്രചാരകര്‍ അത് തുടരട്ടെ, നമുക്ക് സാമൂഹ്യനീതി പൂവണിയാനുള്ള ശ്രമം തുടരാം; പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തുമായി ഉദയനിധി
national news
അപവാദപ്രചാരകര്‍ അത് തുടരട്ടെ, നമുക്ക് സാമൂഹ്യനീതി പൂവണിയാനുള്ള ശ്രമം തുടരാം; പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തുമായി ഉദയനിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2023, 11:59 am

ചെന്നൈ: തലയറുക്കാന്‍ ആഹ്വാനം ചെയ്ത സന്യാസിക്കെതിരെ നടപടി ആവശ്യമില്ലെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സന്യാസിക്കെതിരെ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നും ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെഴുതിയ തുറന്നകത്തില്‍ ഉദയനിധി പറയുന്നു.

സനാതന ധര്‍മത്തിനെതിരായ തന്റെ വിമര്‍ശനം വിശദീകരിച്ചും ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചുമാണ് നാല് പേജുള്ള തുറന്ന കത്ത് ഉദയനിധി തന്റെ എക്‌സ് ഹാന്‍ഡിലൂടെ പങ്കുവെച്ചത്.

ബി.ജെ.പി തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നുവെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്. പെരിയോര്‍, അണ്ണാദുരൈ, കലൈഞ്ജര്‍, പേരാശിയര്‍ തുടങ്ങിയവരുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി എക്കാലവും പൂവണിയട്ടെയെന്നും ഉദയനിധി ആഹ്വാനം ചെയ്തു.

 

 

സനാതന ധര്‍മത്തിനെതിരായ തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനിന്നുകൊണ്ടും ഇതിന്റെ പേരില്‍ പരസ്യമായ ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഉദയനിധി കത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദേശീയ തലത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ പോലുള്ള നേതാക്കളടക്കം അപവാദപ്രചരണം നടത്തുകയാണ്. അവര്‍ അവരുടെ നിലനില്‍പിന് വേണ്ടിയാണത് ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ അവരുടെ ചെയ്തികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നുവെന്നാണ് ഉദയനിധി കത്തില്‍ പറയുന്നത്.

ഒരു മതം ഒരാളെ സമത്വത്തിലേക്കും സാഹോദര്യത്തിലേക്കുമാണ് നയിക്കുന്നതെങ്കില്‍ താന്‍ ഒരു ആത്മീയ വാദിയാണ്. എന്നാല്‍ ജാതിയുടെ പേരില്‍ ഏതെങ്കിലും മതം ആളുകളെ വിഭചിക്കുകയാണെങ്കില്‍ അതിനെതിരെ ആദ്യം ശബ്ദിക്കുന്നത് താനായിരിക്കുമെന്ന എന്ന അണ്ണാദുരൈയുടെ വാചകവും ഉദയനിധി കത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

അതേമസമയം, ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി ഉയര്‍ത്തിയ സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. യോധ്യയിലെ തപസ്വി ഛവാനി ക്ഷേത്രത്തിലെ സന്യാസിയായ രാമചന്ദ്ര ദാസ് പരംഹന്‍സ് ആചാര്യയ്‌ക്കെതിരെ മധുരൈ സൈബര്‍ ക്രൈം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡി.എം.കെ മധുരൈ ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്‍കിയ പരാതിയിലാണ് ഈ കേസ്.

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്ന് ജഗദ്ഗുരു പരമഹംസ ആചാര്യ ആഹ്വാനം ചെയ്തിരുന്നു. പ്രതീകാത്മകമായി ഉദയനിധിയുടെ തലവെട്ടുന്നതും, അദ്ദേഹത്തിന്റെ ചിത്രം കത്തിക്കുന്നതുമായ വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു.


Content Highlight: Udayanidhi Stalin said that there is no need to take action against the monk who called to hang his head