Kerala News
കെ.എസ്.ആര്‍.ടി.സി ബസിലെ അധ്യാപികക്കെതിരായ ലൈംഗികാതിക്രമം; കണ്ടക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ല, എം.ഡിയോട് റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി ആന്റണി രാജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 06, 04:20 am
Sunday, 6th March 2022, 9:50 am

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിക്കവെ അധ്യാപിക ലൈംഗികാതിക്രമം നേരിടുകയും സംഭവത്തില്‍ ബസിലെ കണ്ടക്ടര്‍ യുവതിയോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയോട് റിപ്പോര്‍ട്ട് തേടിയതായി ഗതാഗത മന്ത്രി ആന്റണി രാജു.

കണ്ടക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അയാള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം ഗൗരവമായി എടുക്കുന്നെന്നും വിശദമായ റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി എം.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് കോഴിക്കോട് സ്വദേശിയായ അധ്യാപിക പറഞ്ഞത്.

ബസിലെ ഒരു യാത്രക്കാരന്‍ തന്നെ കടന്നുപിടിച്ചെന്നും എന്നാല്‍ അതിക്രമത്തിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടറുള്‍പ്പെടെ ആരും പിന്തുണച്ചില്ലെന്നും അധ്യാപിക പറഞ്ഞു. പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ അത് ഗൗരവമായി എടുത്തില്ലെന്നാണ് യുവതി പറഞ്ഞത്.

തിരുവനന്തപുരം- കോഴിക്കോട് കെ.എസ്.ആര്‍.ടി.സിയിലായിരുന്നു സംഭവം. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.

മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടിട്ടും കണ്ടക്ടറോ ബസിലെ മറ്റ് യാത്രക്കാരോ ഇടപെട്ടില്ലെന്നും കണ്ടക്ടറോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ തന്നെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അധ്യാപിക പറഞ്ഞു.

നേരിട്ട അതിക്രമത്തേക്കാള്‍ വേദനിപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും കണ്ടക്ടര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സിക്കും പൊലീസിനും പരാതി നല്‍കാനാണ് തീരുമാനമെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

”ഇത്രയും നടന്നിട്ടും ചേട്ടന്‍ എന്താണ് മിണ്ടാത്തതെന്ന് ഞാന്‍ കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ‘അങ്ങേര് മാപ്പ് പറഞ്ഞതല്ലേ, ഇനി ഞാന്‍ എന്ത് ചെയ്യാനാ’, എന്നായിരുന്നു പ്രതികരണം.

‘ഇത്രയും പേര്‍ ബസിലുണ്ട്. ഇവരുടെയൊക്കെ സമയം മെനക്കെടുത്തിക്കുന്നത് എന്തിനാണ്. ഞങ്ങളൊക്കെ എത്ര ക്ഷീണിച്ചാണ് ഇരിക്കുന്നത് എന്ന് അറിയാമോ,’ എന്നൊക്കെ പറഞ്ഞ്, ഞാന്‍ പ്രതികരിച്ചതാണ് കുറ്റം എന്ന തരത്തിലാണ് കണ്ടക്ടര്‍ പെരുമാറിയത്,” യുവതി പ്രതികരിച്ചു.

”’സമയം എത്രയാ പോകുന്നത്’ എന്ന് ബസിലെ യാത്രക്കാര്‍ പഞ്ഞതായി കേട്ടു. അങ്ങനെ, തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ട എന്നും നാട്ടില്‍, കോഴിക്കോട് എത്തിയിട്ട് റെസ്‌പോണ്ട് ചെയ്യാം എന്നും വിചാരിച്ചാണ് ഇങ്ങോട്ട് വന്നത്.

ഇത്രയും പേര്‍ അവിടെ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയത്.

നാളെ ഇനി ഒരു പെണ്‍കുട്ടിയെ ആ കണ്ടക്ടറുടെ മുന്നില്‍ വെച്ച് റേപ്പ് ചെയ്താലോ കൊന്നാലോ അയാള്‍ ഒന്നും മിണ്ടില്ല എന്നാണ് തോന്നുന്നത്. അങ്ങനെയുള്ള ഒരാള്‍ കെ.എസ്.ആര്‍.ടി.ലിയില്‍ എന്തിനാണ്. ട്രെയിനിനേക്കാളും നമ്മള്‍ സേഫ് ആയി യാത്ര ചെയ്യുന്ന ഒരു സ്‌പേസ് ആയിരുന്നു കെ.എസ്.ആര്‍.ടി.സി.

ഇത്തരത്തില്‍ അതിക്രമം നേരിട്ട ശേഷവും ഞാന്‍ നാണം കെട്ട അവസ്ഥയാണ്. ഇങ്ങനെയുള്ള ആളുകളെ ജോലിക്ക് വെക്കരുത് എന്ന് കെ.എസ്.ആര്‍.ടി.സിയോടാണ് പറയാനുള്ളത്,” അധ്യാപിക പറഞ്ഞു.


Content Highlight: Transportation minister Antony Raju says, will take action against KSRTC conductor, on Teacher being assaulted in the bus