മായാനദി രണ്ടാമതും കണ്ട ഒരാളാണ് അത് വിളിച്ചു പറഞ്ഞത്: ടൊവിനോ തോമസ്
Film News
മായാനദി രണ്ടാമതും കണ്ട ഒരാളാണ് അത് വിളിച്ചു പറഞ്ഞത്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th February 2024, 7:49 pm

മായാനദി എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. മായാനദി കണ്ടതിന് ശേഷം ഒരു സ്ത്രീ തന്റെ ഇന്റർവ്യൂ എടുത്തിരുന്നെന്ന് ടൊവിനോ പറഞ്ഞു. ആ സ്ത്രീ സിനിമ കണ്ടതിന് ശേഷമാണ് തന്നെ ഇന്റർവ്യൂ ചെയ്തതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

എന്നാൽ ഇന്റർവ്യൂ എടുത്തിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വീണ്ടും ആ സ്ത്രീ വിളിച്ചെന്നും അവർ പടം വീണ്ടും കണ്ടെന്ന് പറഞ്ഞെന്നും ടൊവിനോ പറയുന്നുണ്ട്. സിനിമയുടെ അവസാനം ടൊവിനോയുടെ കഥാപാത്രം മരിക്കില്ലെന്ന് കരുതിയെന്ന് ആ സ്ത്രീ തന്നോട് പറഞ്ഞെന്ന് ടൊവിനോ സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ കഥാപാത്രത്തിന് കിട്ടാനുള്ള ഏറ്റവും വലിയ സ്നേഹമാണ് അതെന്ന് ടൊവിനോ അഭിമുഖത്തിൽ പറഞ്ഞു.

‘മായാനദി കണ്ടതിനുശേഷം എന്നെ ഫോണിൽ ഒരു ഇൻറർവ്യൂ എടുക്കാൻ വേണ്ടി വിളിച്ചിട്ടുള്ള ഒരു സ്ത്രീയായിരുന്നു. പുള്ളിക്കാരി സിനിമ കണ്ടിട്ടാണ് ഇന്റർവ്യൂ എടുത്തത്. അതുകഴിഞ്ഞ് രണ്ടുമൂന്നു ദിവസത്തിന് ശേഷം എന്നെ വീണ്ടും വിളിച്ചു.

എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ‘ഞാൻ ഇന്ന് വീണ്ടും പടം കണ്ടു, ലാസ്റ്റ് അപ്പു നിൽക്കുമ്പോൾ ആ പുഴയിൽ ചാടി രക്ഷപ്പെടുമെന്ന് വെറുതെ വിചാരിച്ചു പോയി’ എന്ന് പറഞ്ഞു. അത് ഓൾറെഡി ആ സിനിമ കണ്ടിട്ടുള്ള ഒരാളാണ്. രണ്ടാമത്തെ തവണ അയാൾ അത് ആഗ്രഹിച്ചു എന്നുള്ളതാണ്. അതൊക്കെയാണ് ആ ക്യാരക്ടറിന് കിട്ടാനുള്ള ഏറ്റവും വലിയ സ്നേഹം,’ ടൊവിനോ തോമസ് പറഞ്ഞു.

അതേസമയം, ടൊവിനോ പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Tovino thomas shares an incident after mayanadi movie