ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഏജന്‍സിയെ ആശ്രയിക്കുന്നു; യു.എന്നിലേക്ക് നല്‍കുന്ന സംഭാവനകളില്‍ ലോകരാഷ്ട്രങ്ങള്‍ തടസം സൃഷ്ടിക്കരുത്: യു.എന്‍ സെക്രട്ടറി ജനറല്‍
World News
ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഏജന്‍സിയെ ആശ്രയിക്കുന്നു; യു.എന്നിലേക്ക് നല്‍കുന്ന സംഭാവനകളില്‍ ലോകരാഷ്ട്രങ്ങള്‍ തടസം സൃഷ്ടിക്കരുത്: യു.എന്‍ സെക്രട്ടറി ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th January 2024, 9:18 pm

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അഭ്യര്‍ത്ഥികള്‍ക്കായുള്ള ധനസഹായത്തില്‍ ഐക്യരാഷ്ട്രസഭയിലേക്ക് നല്‍കുന്ന സംഭാവനകളില്‍ ലോകരാഷ്ട്രങ്ങള്‍ തടസം സൃഷ്ടിക്കരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ദശലക്ഷക്കണക്കിന് ഫലസ്തീനികളാണ് ഏജന്‍സിയായ റിലീഫ് ആന്‍ഡ് വര്‍ക്കിനെ (UNRAW) ആശ്രയിച്ച് നിലവില്‍ കഴിയുന്നതെന്ന് അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.

‘ഫലസ്തീനികളുടെ ആശങ്കകള്‍ ഞാന്‍ മനസിലാക്കുന്നു. ഏതാനും ചില രാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകള്‍ക്ക് മുന്നില്‍ ഞാന്‍ ഭയന്നുപോയി. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ച ഉറപ്പുനല്‍കുന്നതിന് സംഭാവനകള്‍ താത്കാലികമായി നിര്‍ത്തിവെച്ച സര്‍ക്കാരുകളോട് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു,’ ഗുട്ടെറസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ചില രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലെ ജീവനക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായും അതില്‍ യു.എന്‍ അന്വേഷണം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ അന്വേഷണത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും ഏജന്‍സിയുടെ തുടര്‍ നിലനില്‍പ്പിന് ഒരു ഗ്യാരണ്ടി ആവശ്യമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

ഗസയിലെ 20 ലക്ഷം ഫലസ്തീനികള്‍ അവരുടെ ദൈനംദിന നിലനില്‍പ്പിനായി യു.എന്‍ സഹായത്തെ ആശ്രയിക്കുന്നുണ്ടെന്നും ഫെബ്രുവരിയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിലവിലെ ഫണ്ടിങ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസിന് ശേഷം ഗസയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവാണ് റിലീഫ് ആന്‍ഡ് വര്‍ക്ക് (UNRAW). ഏജന്‍സിയില്‍ ആകെ 30,000 ജീവനക്കാരുണ്ട്. അവരില്‍ 13,000 ജീവനക്കാരും ജോലി ചെയ്യന്നത് ഗസയിലാണ്.

യു.കെ, യു.എസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് യു.എന്‍.ആര്‍.ഡബ്ല്യുക്കുള്ള പുതിയ ഫണ്ടിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ യു.എന്‍ ഏജന്‍സിയുടെ ചില ജീവനക്കാര്‍ പങ്കെടുത്തതായി ഇസ്രഈല്‍ ആരോപിച്ചതിന് പിന്നാലെയാണ് ധനസഹായം നിര്‍ത്താന്‍ യു.കെ തീരുമാനിച്ചത്.

Content Highlight: The UN Secretary General said that the countries of the world should not create obstacles in the contributions to the UN