വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടായാല്‍ ശിക്ഷിക്കാന്‍ നിയമമുണ്ടോ; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
national news
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടായാല്‍ ശിക്ഷിക്കാന്‍ നിയമമുണ്ടോ; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2024, 7:53 am

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ തട്ടിപ്പ് നടത്തിയാല്‍ ശിക്ഷിക്കാന്‍ നിയമമുണ്ടോയെന്ന് ചോദ്യമുയര്‍ത്തി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് കോടതിയുടെ ചോദ്യം.

ഇ.വി.എം വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതി കമ്മീഷനോട് ചോദ്യമുന്നയിച്ചത്. അതേസമയം ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ഹരജിക്കാരന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകള്‍ ഉണ്ടായാല്‍, അതിന് കാരണക്കാരായവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക. തെറ്റ് ചെയ്താല്‍ വലിയ ശിക്ഷ ലഭിക്കുമെന്ന ഭയം ഉണ്ടാവേണ്ടതുണ്ടെന്ന് വാദം കേട്ട സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇ.വി.എം വിഷയത്തില്‍ കോടതി വാദം കേട്ടത്.

ശിക്ഷയെ അടിസ്ഥാനമാക്കി ചോദ്യം ഉയര്‍ത്തിയതിലൂടെ നിലവിലെ സംവിധാനങ്ങളില്‍ കോടതിക്ക് സംശയമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഖ്യാനിക്കരുതെന്ന് ജസ്റ്റിസ് ദീപാങ്കര്‍ദത്ത ചൂണ്ടിക്കാട്ടി.

‘മനുഷ്യന് അബദ്ധങ്ങള്‍ പറ്റിയേക്കാം. എന്നാല്‍ കരുതിക്കൂട്ടിയുള്ള ക്രമക്കേടുകള്‍ പൊതുവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിച്ചേക്കാം. ആയതിനാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനായുള്ള നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാം.’ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി പറഞ്ഞു.

സ്വാതന്ത്രമായ സാങ്കേതിക സംഘങ്ങളെ രൂപീകരിച്ച് വോട്ടിങ് മെഷിനുകള്‍ പരിശോധിക്കുന്ന രീതി അവലംബിച്ചുകൂടേയെന്ന് കോടതി കമ്മീഷനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ പോളിംഗ് ബൂത്തുകളും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നും കോടതി ചോദ്യമുയര്‍ത്തി. 50 ശതമാനം പോളിംഗ് ബൂത്തുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ജര്‍മനി പോലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ ജനസംഖ്യ ഏകദേശം ആറ് കോടി മാത്രമാണെന്നും ഇന്ത്യയില്‍ 98 കോടി വോട്ടര്‍മാരുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം അവ്യക്തവും അടിസ്ഥാനരഹിതവുമായ കാരണങ്ങളാല്‍ ഇ.വി.എമ്മുകളുടെയും വിവിപാറ്റുകളുടെയും പ്രവര്‍ത്തനത്തെ കുറിച്ച് സംശയം ജനിപ്പിക്കാനുള്ള മറ്റൊരു ശ്രമമാണിതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹരജികള്‍ ഈ ഏപ്രില്‍ 18ന് പരിഗണിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ 19ന് ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍.

Content Highlight: The Supreme Court questioned whether there is a law to punish fraud in electronic voting machines