ഹിജാബ് ധരിക്കുന്നതിനും കുട്ടികൾ ഈദ് ആഘോഷിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി താജിക്കിസ്ഥാന്‍
World News
ഹിജാബ് ധരിക്കുന്നതിനും കുട്ടികൾ ഈദ് ആഘോഷിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി താജിക്കിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 5:56 pm

ദുഷാന്‍ബെ: ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താജിക്കിസ്ഥാന്‍. ജൂണ്‍ 19ന് താജിക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ അപ്പര്‍ ചേംബറാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

പാര്‍ലമെന്റ് ഉപരിസഭയുടെ 18ാം സമ്മേളനത്തിലാണ് ബില്‍ പാസാക്കിയത്. ഹിജാബ് ധരിക്കുന്നതിനും ഈദ് ദിനത്തിലെ ആഘോഷങ്ങള്‍ വിലക്കുന്നതുമാണ് പാര്‍ലമെന്റ് പാസാക്കിയ ബില്ല്. കുട്ടികൾ പെരുന്നാള്‍ ആഘോഷിക്കുന്നതിലാണ് വിലക്കേർപ്പെടുത്തിയത്.

മെയ് എട്ടിന് രാജ്യത്തെ പാര്‍ലമെന്റിലെ ലോവര്‍ ചേംബറാണ് ബില്ലിന് ആദ്യം അംഗീകാരം നല്‍കിയത്. മുസ്‌ലിങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങള്‍ വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്ലാണിത്.

പുതിയ നിയമ ഭേദഗതികള്‍ അനുസരിച്ച്, നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് താജിക്കിസ്ഥാന്‍ ഗവണ്‍മെന്റ് അറിയിച്ചു. അന്യ ദേശങ്ങളില്‍ നിന്ന് കുടിയേറി വന്ന വസ്ത്രധാരണ സംസ്‌കാരം രാജ്യത്ത് പൂര്‍ണമായും നിരോധിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി തുടരുന്ന അനൗദ്യോഗിക നിരോധനത്തിന് പിന്നാലെയാണ് താജിക്കിസ്ഥാനില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2007ല്‍ താജിക്കിസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ത്ഥികള്‍ ഇസ്‌ലാമിക വസ്ത്രങ്ങളും പാശ്ചാത്യ ശൈലിയിലുള്ള മിനി സ്‌കേര്‍ട്ടുകളും ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് പിന്നീട് എല്ലാ പൊതുസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ ജനങ്ങള്‍ താജിക്കിസ്ഥാന്റെ ദേശീയ വസ്ത്രം ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സമീപ വര്‍ഷങ്ങളില്‍ ഒരു ക്യാമ്പയ്‌ന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. താജിക് ദേശീയ വസ്ത്രം ധരിക്കാന്‍ നിര്‍ദേശിച്ച് കൊണ്ട് രാജ്യത്തെ സ്ത്രീകളുടെ ഫോണിലേക്ക് ക്യാമ്പയ്‌നിന്റെ ഭാഗമായി സന്ദേശവും സര്‍ക്കാര്‍ അയച്ചിരുന്നു. 2018ല്‍ വസ്ത്ര ധാരണം സംബന്ധിച്ച് ഒരു ഗൈഡ്ബുക്കും സര്‍ക്കാര്‍ പുറത്തിറക്കി.

Content  Highlight: Tajikistan bans wearing hijab