News
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിന‍് പുറത്ത് ഡി.എം.കെ സമരം: എം.കെ സ്റ്റാലിനെ ബലമായി നീക്കം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 24, 07:26 am
Thursday, 24th May 2018, 12:56 pm

ചെന്നൈ: തൂത്തുകുടിയിലെ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാരെ പോലീസ് വെടിവെച്ചതിൽ പ്രതിഷേധിച്ച്, തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിന‍് പുറത്ത് ധർണ്ണ നടത്തുകയായിരുന്ന ഡി.എം.കെ പ്രവർത്തകരെ പോലീസ് ബലമായി നീക്കം ചെയ്തു. ഡി.എം.കെ പ്രവർത്തക നേതാവും, പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിനേയും സംഘത്തിനേയുമാണ‍് പോലീസ് നീക്കം ചെയ്തത്.

തമിഴ്നാട് മലിനീകരണ നിയന്ത്ര ബോർഡ് നേരത്തെ സ്റ്റെർലൈറ്റ് കോപ്പർ പ്ളാന്റ് ഉടനെ അടച്ചുപൂട്ടണം എന്ന് ഉത്തരവിറക്കിയിരുന്നു. പ്ളാന്റിലേക്കുള്ള വൈദ്യുതി വിതരണവും ബോർഡ് രാവിലെ വിച്ഛേദിച്ചു. എങ്കിലും മുഖ്യമന്ത്രിയുമായി വിഷയം നേരിട്ട് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും രാവിലെ മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്താൻ തീരുമാനിക്കുകയായിരുന്നു.

“പന്ത്രണ്ട് നിരപരാധികളുടെ മരണം ഉണ്ടായിട്ടും, കുറ്റവാളികൾക്ക് നേരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി തീർത്തും നിഷ്ക്രിയനായി, അദ്ദേഹം സ്ഥലം സന്ദർശിക്കാനോ ആളുകളോ കാണാനോ തയ്യാറായില്ല. അതുകൊണ്ട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടേയും,ഡി.ജി.പി രാജേന്ദ്രന്റേയും രാജി ഞങ്ങൾ ആവശ്യപ്പെടുകയാണ‍്“, സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റവാളികൾക്കെതിരെ നടപടിയും, മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട്, നാളെ ഡി.എം.കെ സംസ്ഥാനത്താകെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് .