World News
ആര്‍ത്തവ അവധി; യൂറോപ്പിലെ ആദ്യരാജ്യമാകാന്‍ ഇടതുപക്ഷം നയിക്കുന്ന സ്പെയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 18, 04:06 am
Wednesday, 18th May 2022, 9:36 am

മാഡ്രിഡ്: ആര്‍ത്തവ കാലത്ത് ശമ്പളത്തോടെയുള്ള അവധി നല്‍കുന്ന യൂറോപ്പിലെ ആദ്യത്തെ രാജ്യമായി സ്പെയിന്‍. ഗര്‍ഭച്ഛിദ്ര അവകാശങ്ങളും, ആര്‍ത്തവ അവധിയും ഉള്‍പ്പെടുന്ന കരട് ബില്ലിന് ചൊവ്വാഴ്ചയാണ് ഇടതുപക്ഷ സഖ്യ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സ്‌പെയിനിലുടനീളം ഗര്‍ഭച്ഛിദ്രത്തിനും, ആര്‍ത്തവത്തിനെതിരെയുള്ള അപകീര്‍ത്തികരമായ പ്രചരണം അവസാനിപ്പിക്കാനും ബില്ല് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ലൈംഗികവും പ്രത്യുല്‍പാദനപരവുമായ അവകാശങ്ങള്‍ക്കായി പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്തുണ അറിയിക്കുന്നതായി മന്ത്രി ഐറിന്‍ മൊണ്ടെറോ പറഞ്ഞു.

നിയമം പാസായാല്‍ 16നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ ഗര്‍ഭച്ഛിദ്രം നടത്താനാകും. ഒപ്പം മൂന്ന് ദിവസത്തെ നിര്‍ബന്ധിത കരുതല്‍ കാലയളവിലും ഇളവ് അനുവദിക്കും.

39 ആഴ്ച മുതലുള്ള ഗര്‍ഭിണികള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയും സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളില്‍ സൗജന്യ ആര്‍ത്തവ ഉല്‍പന്നങ്ങളുടെ വിതരണവും നിയമത്തിന്റെ പരിധിയില്‍ ഉറപ്പ് നല്‍കും.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് വി. വേഡ് വിധി സുപ്രീം കോടതി ഉടന്‍ റദ്ദാക്കുമെന്ന പ്രചാരണം ശക്തിപ്രാപിച്ചതോടെ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാന നീക്കം.

അതേസമയം സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി ഉറപ്പാക്കുന്ന നിയമം തൊഴിലിടങ്ങളില്‍ സ്ത്രീകളെ ബാധിക്കുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഇത്തരത്തില്‍ പ്രത്യേക അവധികള്‍ പ്രഖ്യാപക്കുന്നതോടെ തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകളുടെ നിയമനം ചര്‍ച്ചയാകുമെന്നും നിയമത്തിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്.

ജോലി ചെയ്യുന്നതില്‍ സ്ത്രീയെ ആര്‍ത്തവം തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ മറ്റേത് രോഗത്തിനും അവധി ചോദിക്കുന്നത് പോലെ ആര്‍ത്തവത്തിനും സ്ത്രീയ്ക്ക് അവധി ആവശ്യപ്പെടാനാകുമെന്നും നടിയും ഗായികയുമായ ക്രിസ്റ്റീന ഡയസ് പറഞ്ഞു.

2010 മുതലുള്ള സ്‌പെയിനിലെ അബോര്‍ഷന്‍ നിയമപ്രകാരം 14 ആഴ്ച മുതല്‍ 22 ആഴ്ച വരെയുള്ള ഗര്‍ഭധാരണം ഒഴിവാക്കാന്‍ അനുമതിയുണ്ടായിരുന്നു.

Content Highlight: Spain to be the first European country to provide paid menstrual leave