രണ്ട് കളിയിലും അഫ്ഗാനെ പഞ്ഞിക്കിട്ടു, പിന്നാലെ ഒരു സുവര്‍ണ നേട്ടവും; ഇവന്‍ കലക്കും
Sports News
രണ്ട് കളിയിലും അഫ്ഗാനെ പഞ്ഞിക്കിട്ടു, പിന്നാലെ ഒരു സുവര്‍ണ നേട്ടവും; ഇവന്‍ കലക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th January 2024, 9:48 am

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെ 2-0ന് ഇന്ത്യക്ക് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും സാധിച്ചു.

173 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കം ക്യാപറ്റന്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് പുറത്താകുന്നത്.


എന്നാല്‍ മൂന്നാം വിക്കറ്റില്‍ യശസ്വി ജെയ്സ്വാളും വിരാട് കോഹ്ലിയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 16 പന്തില്‍ 29 റണ്‍സുമായി മിന്നും പ്രകടനം കാഴ്ചവെക്കവെ നവീന്‍ ഉള്‍ ഹഖിന്റെ പന്തിലാണ് വിരാട് പുറത്താകുന്നത്.

നാലാമനായി ശിവം ദുബെയുമെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച് ദുബെ പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 32 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 196.88 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ നിറഞ്ഞാടിയത്. കഴിഞ്ഞ മത്സരത്തിലും ദുബെ 40 പന്തില്‍ നിന്ന് 60 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ഇതോടെ തന്റെ കരിയറിലെ ഒരു പ്രധാന ടേണിങ് പോയിന്റില്‍ എത്തിനില്‍ ക്കുകയാണ്. ടി-ട്വന്റി ഐയില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ 50 റണ്‍സ് + 1 വിക്കറ്റ് നേടുന്ന രണ്ടാമത് താരമാകാനാണ് ദുബെക്ക് അവസരം ലഭിച്ചത്.

കൂടുതല്‍ 50 റണ്‍സ് + 1 വിക്കറ്റ് നേടുന്ന താരം, നേട്ടം എന്ന ക്രമത്തില്‍

 

യുവരാജ് സിങ് – 3 തവണ

ശിവം ദുബെ* – 2 തവണ

വിരാട് കോലി – 2 തവണ

ഹാര്‍ദിക് പാണ്ഡ്യ – 1 തവണ

അക്‌സര്‍ പട്ടേല്‍ – 1 തവണ

വാഷിംഗ്ടണ്‍ സുന്ദര്‍ – 1 തവണ

തിലക് വര്‍മ – 1 തവണ

വിജയത്തിന് തൊട്ടടുത്തെത്തിയപ്പോളാണ് 34 പന്തില്‍ 68 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ പുറത്താകുന്നത്. ആറ് സിക്സറും അഞ്ച് ബൗണ്ടറിയും അടക്കം 68 റണ്‍സാണ് താരം നേടിയത്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. പിന്നാലെയെത്തിയ ജിതേഷ് ശര്‍മ സില്‍വര്‍ ഡക്കായെങ്കിലും റിങ്കുവിനെ ഒപ്പം കൂട്ടി ശിവം ദുബെ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ജനുവരി 17നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച്. ബെംഗളൂരുവാണ് വേദി.

 

Content Highlight:  Shivam Dubey in record achievement