Kerala News
ഷെഫീഖ് വധശ്രമക്കേസ്; രണ്ട് പ്രതികളും കുറ്റക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 20, 06:51 am
Friday, 20th December 2024, 12:21 pm

കുമളി : കുമളിയിലെ നാലരവയസുകാരൻ ഷെഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് വിധിച്ച് കോടതി. പിതാവും രണ്ടാനമ്മയുമാണ് കേസിലേ പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 11 വർഷത്തിനിപ്പുറമാണ് കേസിൽ വിധി വന്നിരിക്കുന്നത്.

നാലരവയസുകാരനായ കുഞ്ഞിനെ അതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു പിതാവും രണ്ടാനമ്മയും.

കേസിൻ്റെ അന്തിമവാദം ഡിസംബർ ആദ്യ ആഴ്ച്ചയിൽ പൂർത്തിയാക്കിയിരുന്നു. നാലര വയസുകാരൻ ഷെഫീഖ് അച്ഛൻ്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിന് ഇരയായത് 2013 ജൂലൈയിലാണ്.

പ്രതികൾക്ക് മറ്റു മക്കളുണ്ടെന്നും, അക്കാര്യം പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചപ്പോൾ, യാതൊരു വിധ ദയവും അർഹിക്കാത്ത കുറ്റമാണ് അവർ ചെയ്തതെന്നും, മരണത്തിനും അപ്പുറത്തേക്കുള്ള അവസ്ഥയിലേക്ക് കുട്ടിയെ എത്തിച്ചുവെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

2013ലായിരുന്നു കേസിനാസ്പദമായ സംഭവം. നാലര വയസ് മാത്രം പ്രായമുണ്ടായിരുന്ന ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലാണ് കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ചോദ്യം ചെയ്തപ്പോള്‍ അവ കുട്ടി സ്വയം ഉണ്ടാക്കിയതണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ കുറിച്ച് കണ്ടെത്തിയത്. കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്.

10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ് കഴിയുന്നത്.

 

 

Content Highlight: Shafiq  case; Both accused are guilty