രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതി; സി.ബി.ഐ-ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരേയും ദല്‍ഹി പൊലീസ് കമ്മീഷണറേയും ജഡ്ജിമാരുടെ ചേമ്പറിലേക്ക് വിളിപ്പിച്ചു
national news
രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതി; സി.ബി.ഐ-ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരേയും ദല്‍ഹി പൊലീസ് കമ്മീഷണറേയും ജഡ്ജിമാരുടെ ചേമ്പറിലേക്ക് വിളിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2019, 1:22 pm

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതി കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചേക്കും. സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥന്‍, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍, ദല്‍ഹി പൊലീസ് കമ്മീഷണര്‍ എന്നിവരെ ഇന്ന് ഉച്ചക്ക് ജഡ്ജിമാരുടെ ചേമ്പറിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

സാധ്യമെങ്കില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനോടും ഹാജരാകാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. കേസ് മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും.

രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനമാണ് ചീഫ് ജസ്റ്റിസിന് എതിരായ ആരോപണത്തിന് പിന്നിലെന്ന അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയന്‍സ് നല്‍കിയ സത്യവാങ് മൂലം പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.

അഡ്വ. ഉത്സവ് ബയിന്‍സിന് പൊലീസ് സംരക്ഷണം നല്‍കാനും ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം, സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഉത്സവ് സിംഗ് കോടതിക്ക് കൈമാറി.

ചില ശക്തികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരു ചീഫ് ജസ്റ്റിസിനും ഇതേവരെ സാധിച്ചിട്ടില്ലെന്നും നിയമ സംവിധാനത്തെ ശുദ്ധീകരിക്കാനാണ് നിലവിലെ ചീഫ് ജസ്റ്റിസിന്റെ ശ്രമമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

അതേസമയം, സി.ബി.ഐ ജോയിന്റ് ഡയറക്ടറെ അയക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച യുവതിയോട് ഏപ്രില്‍ 26ന് ഹാജരാകാന്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അറിയിച്ചിരുന്നു. ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയാണ് യുവതിയോട് ഹാജരാകാന്‍ കാണിച്ച് നോട്ടീസ് അയച്ചത്.

പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സമിതി സുപ്രീം കോടതി രജിസ്ട്രര്‍ ജനറലിനോട് നിര്‍ദേശിച്ചിട്ടുമുണ്ട്. ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ്മാരായ എന്‍.വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്നതാണ് സമിതി.

ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു ആരോപണം. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് ആരോപണം ഉ്നയിച്ചത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

2018 ഒക്ടോബര്‍ 10ന് രഞ്ജന്‍ ഗോഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഏതുതരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിട്ടുണ്ട്.

2018 ആഗസ്റ്റില്‍ തനിക്ക് ചീഫ് ജസ്റ്റിസിന്റെ റസിഡന്‍സ് ഓഫീസിലായിരുന്നു ഡ്യൂട്ടി. ചീഫ് ജസ്റ്റിസിനെ തള്ളിമാറ്റിയശേഷം താന്‍ അവിടെ പുറത്തിറങ്ങുകയാണുണ്ടായതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

രണ്ടുമാസത്തിനുശേഷം ഡിസംബര്‍ 21ന് തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അനുമതിയില്ലാതെ ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തുവെന്നതാണ് പിരിച്ചിവിടാനുള്ള ഒരു കാരണമായി പരാമര്‍ശിച്ചതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പിരിച്ചുവിട്ടശേഷവും തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. തന്റെ കുടുംബത്തെ മുഴുവന്‍ അത് ബാധിച്ചു. ദല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ഡിസംബര്‍ 28ന് സസ്‌പെന്റ് ചെയ്തു. 2012ല്‍ ഒത്തുതീര്‍പ്പാക്കിയ കോളനി തര്‍ക്ക കേസുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് യുവതി ആരോപിച്ചത്.