സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി അംഗീകരിച്ചു
national news
സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി അംഗീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2024, 10:02 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ തെരഞ്ഞെടുത്തു. നവംബര്‍ 11നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബര്‍ പത്തിന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിനെ നിയമിക്കുന്നത്.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാളാണ് ഇക്കാര്യം തന്റെ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ഇന്ത്യന്‍ രാഷ്ട്രപതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു. 2024 നവംബര്‍ 11 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം സഞ്ജീവ് ഖന്നയെ തന്റെ പിന്‍ഗാമിയായി അറിയിച്ചുകൊണ്ട് നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് തന്റെ പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമുണ്ട്. ഈ കീഴ്വഴക്ക പ്രകാരമാണ് ഖന്നയെ ഡി.വൈ.ചന്ദ്രചൂഡ് നിര്‍ദേശിച്ചത്. ഈ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

നിലവില്‍ സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന അഭിഭാഷകനാണ് ഖന്ന. നവംബര്‍ 11ന് ചുമതലയേല്‍ക്കുന്ന സഞ്ജീവ് ഖന്ന 2025 മെയ് 13വരെ ചീഫ് ജസ്റ്റിസ് പദവി അലങ്കരിക്കും.

1983ല്‍ ദല്‍ഹി ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായാണ് സഞ്ജീവ് ഖന്ന തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ദല്‍ഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് ചെയ്തു. ഇന്‍കം ടാക്സ് സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍, ദല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ (സിവില്‍) എന്നിവയായും പ്രവര്‍ത്തിച്ചു.

പിന്നീട് ദല്‍ഹി ഹൈക്കോടതിയിലെ ക്രിമിനല്‍ കേസുകളില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അമിക്കസ് ക്യൂറി എന്നീ പദവികളും വഹിച്ചു. 2005ല്‍ ദല്‍ഹി ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു. 2006ല്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരി 18ന് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പുതന്നെ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റു. വിവാദമായ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അനുമതി നല്‍കിയ ബെഞ്ചിലെ അംഗമായിരുന്നു ഇദ്ദേഹം.

കൂടാതെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശെരിവെച്ചതും ഇദ്ദേഹം അംഗമായ ബെഞ്ചാണ്. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചുകളുടെ ഭാഗവുമായിരുന്നു. നിലവില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാണ് ഇദ്ദേഹം.

Content Highlight: Sanjeev Khanna appointed as new Supreme Court Chief Justice