'കുറ്റം തെളിഞ്ഞാല്‍ ആ പദവിയില്‍ നിന്ന് ഉടന്‍ മാറ്റും'; അജിത് പവാറിന്റെ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് ബി.ജെ.പി നേതാവ്
Maharashtra
'കുറ്റം തെളിഞ്ഞാല്‍ ആ പദവിയില്‍ നിന്ന് ഉടന്‍ മാറ്റും'; അജിത് പവാറിന്റെ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 10:40 am

മുംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍.സി.പി നേതാവ് അജിത് പവാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കേസ് സത്യമാണെന്നു കോടതി കണ്ടെത്തിയാല്‍ അദ്ദേഹത്തെ ഉടന്‍ ആ സ്ഥാനത്തുനിന്നു മാറ്റുമെന്ന് ബി.ജെ.പി നേതാവ്. ഇന്ത്യാ ടുഡേ ടി.വി ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് സഞ്ജയ് കക്രെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘അജിത് പവാറിനെതിരായ കുറ്റങ്ങള്‍ ശരിയാണെന്നു കോടതി പറഞ്ഞാല്‍, ഞങ്ങള്‍ അദ്ദേഹത്തെ ഉടന്‍തന്നെ ആ സ്ഥാനത്തുനിന്നു മാറ്റും.’- എന്നായിരുന്നു കക്രെയുടെ പ്രതികരണം.

അജിത് പവാറിനെ അഴിക്കുള്ളിലാക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി ഒപ്പം കൂട്ടിയതെന്നു ശിവസേന നേരത്തേ ആരോപിച്ചിരുന്നു. അജിത് പവാര്‍ ഇ.ഡിയുടെ അന്വേഷണത്തെ ഭയപ്പെട്ടിരുന്നുവെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അവസാനവട്ട ചര്‍ച്ചയില്‍ അടക്കം അജിത് പവാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ വ്യത്യാസം തോന്നിയിരുന്നു. യോഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഒരു അഭിഭാഷകനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് അജിത് പവാര്‍ ഇറങ്ങി.

അദ്ദേഹം ഏത് അഭിഭാഷകനോടൊപ്പമായിരുന്നുവെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കി. ബി.ജെ.പിക്കൊപ്പം ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം അദ്ദേഹം തനിച്ച് എടുത്തതാണ്. ഇത്തരമൊരു നടപടിയിലൂടെ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയിരിക്കുകയാണ് അദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്ധവ് താക്കറെയും ശരദ് പവാറും ഇന്ന് രാവിലേയും സംസാരിച്ചിരുന്നു. അവര്‍ സംയുക്തമായി മാധ്യമങ്ങളെ കാണും. ബി.ജെ.പിയുമായി ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണ്.’- അദ്ദേഹം പറഞ്ഞു.