ഇതാണെടാ ക്യാപ്റ്റന്‍ ഇതാവണമെടാ ക്യാപ്റ്റന്‍; തന്റെ സ്ഥാനം യുവതാരത്തിന് കൊടുത്ത് രോഹിത്
Sports News
ഇതാണെടാ ക്യാപ്റ്റന്‍ ഇതാവണമെടാ ക്യാപ്റ്റന്‍; തന്റെ സ്ഥാനം യുവതാരത്തിന് കൊടുത്ത് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th July 2023, 10:44 pm

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിന മത്സരം കെന്‍സിങ്ടണ്‍ ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 23 ഓവര്‍ കളിച്ച വിന്‍ഡീസ് വെറും 114 റണ്‍സ് നേടി എല്ലാവരും പുറത്തായിരുന്നു. വിന്‍ഡീസ് നിരയില്‍ 43 റണ്‍സ് നേടിയ ഷായ് ഹോപ്പ് അല്ലാതെ മറ്റാരും തിളങ്ങിയില്ല.

മൂന്ന് ഏകദിന മത്സരമാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്.

115 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അല്ല. 2013 മുതല്‍ ഓപ്പണിങ്ങില്‍ ഒരു സൈഡില്‍ ഇറങ്ങുന്ന അദ്ദേഹം തന്റെ സ്ഥാനം യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് വിട്ട് നല്‍കുകയായിരുന്നു.

കിഷനൊപ്പം ശുഭ്മന്‍ ഗില്ലാണ് ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ ഗില്ലിന് തിളങ്ങാനായില്ല. 16 പന്തില്‍ വെറും ഏഴ് റണ്‍സ് നേടി അദ്ദേഹം പുറത്താകുകയായിരുന്നു. ജെയ്ഡന്‍ സീലസിന്റെ പന്തില്‍ ബ്രാണ്‍ഡന്‍ കിങ്ങിന് ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്തായത്.

വിരാടിന് പകരം സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്. കഴിഞ്ഞ മൂന്ന് ഏകദിന മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ സൂര്യ ഈ മത്സരത്തില്‍ 19 റണ്‍സ് നേടി പുറത്തായി.

പിന്നീടെത്തിയ ഹര്‍ദിക് പാ്ണ്ഡ്യ അഞ്ച് റണ്‍സ് നേടി പുറത്തായി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബൗളിങ് തെരഞ്ഞൈടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുളള പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. മത്സരത്തിന്റെ മൂന്നാം ഓവര്‍ മുതല്‍ ഇന്ത്യ വിക്കറ്റ് വേട്ട ആരംഭിച്ചിരുന്നു. ഒമ്പത് പന്തില്‍ രണ്ട് റണ്‍സ് നേടിയ കൈല്‍ മയേഴ്സിന്റെ വിക്കറ്റായിരുന്നു വിന്‍ഡീസിന് ആദ്യം നഷ്ടമായത്. ഹര്‍ദിക്കായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത് ഏറ്റുപിടിക്കുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ വിന്‍ഡീസ് അടപടലം തകരുകയായിരുന്നു. ഇന്ത്യക്കായി സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ നേടി.

മികച്ച ബൗളിങ്ങിന് പുറമെ മികച്ച ഫീല്‍ഡിങ്ങായിരുന്നു ജഡേജ കാഴ്ചവെച്ചത്. ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കുല്‍ദീപ് മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് നാലെണ്ണം എടുത്തത്.

Content Highlight: Rohit Sharma Sacrifices his Batting Position to Ishan Kishan