Entertainment
സിനിമ വിദ്യാര്‍ത്ഥികള്‍ ആ സംവിധായകനെ കണ്ട് പഠിക്കണം: രവീന്ദ്രന്‍

1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്‌നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു.
ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.

ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ ഐ.വി. ശശിയെ കുറിച്ച് സംസാരിക്കുകയാണ് രവീന്ദ്രന്‍.

ഹീറോ ഇല്ലാത്ത മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ഐ.വി ശശിയുടെ ഈ നാട് എന്ന സിനിമയെന്നും സിനിമയുടെ കഥയാണ് ആ സിനിമയുടെ ഹീറോ എന്നും രവീന്ദ്രന്‍ പറയുന്നു. സിനിമ വിദ്യാര്‍ത്ഥികള്‍ എന്തായാലും പഠിക്കേണ്ട ഒരു സംവിധായകനാണ് ഐ. വി ശശിയെന്നും രവീന്ദ്രന്‍ പറയുന്നു.

‘ഹീറൊ ഇല്ലാത്ത മലയാളത്തിന്റെ ആദ്യത്തെ സിനിമയാണ് ‘ഈ നാട്’. ആ സിനിമയില്‍ ഒരു ഹീറോ കഥാപാത്രമില്ല. ഒരു പോപ്പുലര്‍ ഹീറോ ഇല്ലയെന്നതല്ല കഥക്കുള്ളില്‍ ഒരു ഹീറോ ഇല്ല. എല്ലാവര്‍ക്കും സിനിമയില്‍ തുല്യ പ്രാധാന്യമാണ്. സിനിമയുടെ കഥയാണ് അതിന്റെ ഹീറോ. ഈ നാടാണ് അതിന്റെ ഹീറോ.

സിനിമയുടെ മേക്കിങ് സ്‌റ്റൈലും വ്യത്യസ്തമാണ്. ശരിക്കും പഠിക്കേണ്ടതാണ്, സിനിമ വിദ്യാര്‍ത്ഥികള്‍ എന്തായാലും കണ്ട് പഠിക്കേണ്ട ഒരു സംവിധായകനാണ് ശശി ഏട്ടന്‍. ശശിയേട്ടന്റെ ഏത് സിനിമ നമ്മള്‍ എടുത്തു നോക്കുകയാണെങ്കിലും ഓരോ ഷോട്ടുകളും ശ്രദ്ധിക്കുകയാണെങ്കില്‍ അദ്ദേഹം ഒരിക്കലും ഷോട്ടുകള്‍ ഫ്‌ളാറ്റായിട്ട് എടുക്കില്ല,’ രവീന്ദ്രന്‍ പറയുന്നു.

34 വര്‍ഷത്തിനിടെ 170തിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ.വി. ശശി നിരന്തരം സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട് അവയില്‍ പലതും മികച്ച ക്ലാസിക്കുകള്‍ ആണ്.

Content Highlight:  Raveendran talks about director I.V sasi