Kerala News
ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണം; പി. വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 09, 06:34 am
Tuesday, 9th June 2020, 12:04 pm

കൊച്ചി: ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കരുതെന്ന പി. വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹരജി തള്ളി ഹൈക്കോടതി. തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കളക്ടറുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും വ്യക്തമാക്കി.

പി. വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവായ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലാണ് തടയണ.

മലപ്പുറം ജില്ലയിലെ വൈറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയില്‍ മലയിടിച്ചാണ് 2015ല്‍ പി. വി അന്‍വര്‍ തടയണ നിര്‍മിച്ചതെന്നാണ് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാര്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മേഖലയിലെ ആദിവാസികളുടെ ശുദ്ധജലലഭ്യത ഇല്ലാതാക്കിയാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ടിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി തടയണ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരനായ എം.പി വിനോദ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്ന് 2018 ജൂലൈ 10ന് ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ്, എ. കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.

2019ല്‍ തടയണ പൊളിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും അത് പൂര്‍ണമായിരുന്നില്ല. അത് പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2019 ഒക്ടോബറില്‍ കക്കാടംപൊയിലിലെ അനധികൃത കയ്യേറ്റങ്ങള്‍ നടക്കുന്നെന്നാരോപിച്ച് പ്രതിഷേധിച്ച സാംസ്‌കാരിക പ്രവര്‍ത്തകരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ