ഇന്ത്യ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും; മുന്നറിയിപ്പുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍
national news
ഇന്ത്യ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും; മുന്നറിയിപ്പുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 2:56 pm

ന്യൂദല്‍ഹി: കൊവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് കരകയറിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സാമ്പത്തിക മേഖലയിലുണ്ടായേക്കാവുന്ന തകര്‍ച്ചയെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും രാജീവ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പരിശോധിച്ച ശേഷം മാത്രമെ പുതിയ സാമ്പത്തിക പാക്കേജുകള്‍ കൊണ്ടുവരുന്നതില്‍ വ്യക്തതയുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ആദ്യം സൃഷ്ടിച്ച പ്രശ്നങ്ങളെക്കാള്‍ സങ്കീര്‍ണമാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍ 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 11 % വളര്‍ച്ച നേടുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗികളുടെ പ്രതിദിനരോഗമുക്തിനിരക്കും കുത്തനെ കുറയുകയാണ്. രോഗമുക്തി നിരക്ക് 86 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതയില്‍ കുത്തനെ കുറവ് രേഖപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ വില്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ ഓക്സിജന്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം രോഗവ്യാപനം തടയാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

”ഡിമാന്‍ഡ് സപ്ലൈ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ്, ഡിമാന്‍ഡ് കുറയ്ക്കുക എന്നത്. കൊവിഡ് രോഗവ്യാപനം തടയേണ്ടത് സംസ്ഥാനസര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ നിറവേറ്റണം”, പിയൂഷ് ഗോയല്‍ പറഞ്ഞു. മെഡിക്കല്‍ ഓക്സിജന്‍ പാഴാക്കുന്നത് ഒഴിവാക്കണമെന്നും പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു.

അതേസമയം മഹാരാഷ്ട്രയിലും, ദല്‍ഹിയിലും കര്‍ണാടകയിലും സ്ഥിതി അതീവഗുരുതരമാണ്. ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിനരോഗവര്‍ദ്ധനയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയില്‍ ഒരു ദിവസം 68,631 പുതിയ രോഗികള്‍ രേഖപ്പെടുത്തിയപ്പോള്‍, ദല്‍ഹിയില്‍ 25,462 പുതിയ കേസുകള്‍ രേഖപ്പെടുത്തി. കര്‍ണാടകയില്‍ 19,067 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബെംഗളുരുവില്‍ ഇന്നലെ മാത്രം രേഖപ്പെടുത്തിയത് 12,793 കേസുകളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: NITI Ayog Vice Chairman About Indian Economy