സുരക്ഷാ കാരണം പറഞ്ഞ് തര്‍ജ്ജമക്കാരനെ തടഞ്ഞു: അബുദാബി കിരീടാവകശിയുടെ അറബിക് പ്രസംഗം കേട്ട് 'വാപൊളിച്ച്' മോദിയും ജെയ്റ്റ്‌ലിയും
Daily News
സുരക്ഷാ കാരണം പറഞ്ഞ് തര്‍ജ്ജമക്കാരനെ തടഞ്ഞു: അബുദാബി കിരീടാവകശിയുടെ അറബിക് പ്രസംഗം കേട്ട് 'വാപൊളിച്ച്' മോദിയും ജെയ്റ്റ്‌ലിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2017, 8:34 am

modi
ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനഘോഷത്തിന്റെ മുഖ്യാഥിതിയായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദിന്റെ പ്രസംഗത്തിനു തര്‍ജ്ജമയില്ലാത്തതിനാല്‍ അര്‍ത്ഥം മനസ്സിലാകാതെ പ്രധാനമന്ത്രിയും ധനമന്ത്രി ജെയറ്റ്‌ലിയും കാഴ്ചക്കാരായി. സുരക്ഷാ കാരണങ്ങളാല്‍ തര്‍ജ്ജമക്കാരനെ തടഞ്ഞതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. ഹൈദരാബാദ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സംഭവം.


Also read അത് പുലിയല്ല, വെറും ഡമ്മി: പുലിമുരുകനിലെ ക്ലൈമാക്‌സ് സീനിലേത് ഒറിജിനല്‍ പുലിയല്ലെന്ന്!


ശൈഖിന്റെ പ്രസംഗത്തിന്റെ തര്‍ജ്ജമ ചെയ്യേണ്ടയാള്‍ സുരക്ഷാകാരണങ്ങളാല്‍ എത്താന്‍ വൈകിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തുന്ന സംയുക്ത പത്ര സമ്മേളനത്തിലാണ് തര്‍ജ്ജമക്കാരന്‍ എത്താന്‍ വൈകിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ കഴിഞ്ഞ് തര്‍ജ്ജമക്കാരന്‍ എത്തുമ്പോഴേക്കും ശൈഖ് മുഹമ്മദിന്റെ പ്രസംഗം അവസാനിച്ചിരുന്നു.

ചര്‍ച്ചയ്ക്ക ശേഷം പ്രധാനമന്ത്രി മോദിയായിരുന്നു ആദ്യം സംസാരിച്ചത്. അതിനു ശേഷമെത്തിയ ശൈഖ് പതിവു ശൈലിയില്‍ “അസ്സലാമു അലൈക്കും” ചൊല്ലി പ്രസംഗം ആരംഭിച്ചു. പിന്നീട് തന്റെ ഭാഷയില്‍ ശൈഖ് പ്രസംഗം തുടര്‍ന്നെങ്കിലും സമ്മേളന ഹാളില്‍ നിശബ്ദത മാത്രമായിരുന്നു. പ്രസംഗം കേള്‍ക്കാനായി ഇയര്‍ഫോണുമായി കാത്തിരുന്ന മോദിയും ജെയ്റ്റ്‌ലിയും കഥയറിയാതെ ഇരിക്കുകയും ചെയ്തു.


Dont miss വൈകി വന്നവര്‍ അവിടെ നില്‍ക്കട്ടെ, കുട്ടികളെ എഴുന്നേല്‍പ്പിക്കേണ്ട: പൊതുവിദ്യാഭ്യാസ പരിപാടിയില്‍ പ്രസംഗത്തിനിടെ പരസ്യശാസനയുമായി പിണറായി


മോദി തന്റെ തനതു ശൈലിയില്‍ പ്രോംപ്ടര്‍ ഉപയോഗിച്ചായിരുന്നു പ്രസ്താവനകള്‍ വായിച്ചത്. ശൈഖ് മുഹമ്മദ് കടലാസില്‍ എഴുതിയ വാക്കുകളും. രാഷ്ട്രതലവന്‍മാരുടെ കൂടിക്കാഴ്ചകള്‍ നടക്കാറുള്ള ഹൈദരാബാദ് ഹൗസില്‍ തര്‍ജ്ജമയ്ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അതില്ലാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.