ക്യാമറയുടെ മുന്നിൽ നിന്ന് തോന്നിവാസം ചെയ്യരുത് എന്ന് അന്ന് ഞാൻ മനസിലാക്കി: മീനാക്ഷി രവീന്ദ്രൻ
Film News
ക്യാമറയുടെ മുന്നിൽ നിന്ന് തോന്നിവാസം ചെയ്യരുത് എന്ന് അന്ന് ഞാൻ മനസിലാക്കി: മീനാക്ഷി രവീന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th February 2024, 12:17 pm

പ്രേമലു സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. താൻ ക്ലൈമാക്സിലെ പാട്ട് മുഴുവൻ പാടിയിട്ടുണ്ടെന്ന് മീനാക്ഷി പറഞ്ഞു. എന്നാൽ താൻ പെട്ടുപോയത് ഡബ്ബിങിന്റെ സമയത്താണെന്നും മീനാക്ഷി പറയുന്നുണ്ട്. ഷൂട്ട് ചെയ്യുമ്പോൾ തന്നോട് ഗിരീഷ് പാട്ട് മുഴുവൻ പാടാൻ പറഞ്ഞെന്നും അതിൽ തന്റേതായ രീതിയിൽ ഒപേര സൗണ്ട് ഒക്കെ എടുത്ത് പാടിയെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. സീൻ കട്ട് ചെയ്ത് ഇടുന്നത്കൊണ്ട് പാട്ട് ഇടയ്ക്ക് നിന്നാണ് പ്ലേയ് ചെയ്യുന്നതെന്നും അതുകൊണ്ട് ഡബ്ബിങ് ചെയ്തപ്പോൾ ബുദ്ധിമുട്ടിയെന്നും മീനാക്ഷി റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘ഞാൻ ക്ലൈമാക്സിലെ ആ പാട്ട് മുഴുവൻ പാടിയിട്ടുണ്ട്. ഷൂട്ടിന്റെ സമയത്ത് അത് മുഴുവൻ പാടിയിട്ടുണ്ടായിരുന്നു. ഇവരുടെ വഴക്ക് നടക്കുന്ന സമയത്ത് എന്റെ പാട്ടും അവിടെ ബാക് ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്. ഞാൻ പെട്ടു പോയത് ഡബ്ബ് ചെയ്തപ്പോഴാണ്. ഷൂട്ട് ചെയ്യുമ്പോൾ ഗിരീഷേട്ടൻ എന്റെ അടുത്ത് ഈ പാട്ട് പാടാൻ പറഞ്ഞു.

ആ പാട്ട് പാടുമ്പോൾ ആ ക്യാരക്ടർ ആയതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. അതുകൊണ്ടാണ് ഒപേര മ്യൂസിക്കിന്റെ സൗണ്ട് ഒക്കെ എടുത്തിട്ടത്. ക്യാരക്ടറിൽ നിന്നിട്ട് പെർഫോം ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യും. അന്ന് ഞാൻ മനസ്സിലാക്കി ക്യാമറയുടെ ഫ്രണ്ടിൽ നിന്ന് തോന്നിവാസം ചെയ്യരുത്. ഡബ്ബ് ചെയ്യാൻ നേരത്ത് ബുദ്ധിമുട്ടും. ഞാൻ ഡബ്ബ് ചെയ്യാൻ പാടുപെട്ടു.

ഒരു സീൻ കട്ട് ആയിട്ടാണ് അടുത്ത സീൻ വരുന്നത്. അപ്പോൾ ഇടയ്ക്കു നിന്നാണ് പാട്ട് തുടങ്ങുന്നത്. ചിലപ്പോൾ ഹൈ ഫ്രീക്വൻസിൽ ആയിരിക്കും ഞാൻ തുടങ്ങുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഫുൾ പാടാം നിങ്ങൾ എവിടുന്നാ വെച്ചാൽ കട്ട് ചെയ്ത് ഇട്ടോളൂ എന്ന്.

കാരണം മെനക്കേട് ആയിപ്പോയി. അതിനു മുന്നേ വേറൊരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതാണ് ആ സീനിൽ ആദ്യം കാണിക്കുന്നത്. അതും ഇടയ്ക്കൊക്കെയാണ് സിനിമയിൽ തുടങ്ങുന്നത്. കട്ട് ചെയ്ത് കാണിക്കുന്നത് കൊണ്ട് ഞാൻ ഞാൻ മൊത്തം പാടാം എന്ന് പറഞ്ഞു. ഡബ്ബിങ് തന്നെ ഒരു ഗാനമേള ആയിരുന്നു,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi about premalu movie’s dubbing