Advertisement
Malayalam Cinema
ഞങ്ങളുടെ വീടിന്റെ നെടുന്തൂണ്‍ ഉമ്മച്ചിയാണ്, ഞങ്ങളുടെയൊക്കെ ശക്തി: സുല്‍ഫത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സുറുമി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 03, 11:18 am
Thursday, 3rd June 2021, 4:48 pm

അമ്മ സുല്‍ഫത്തിനെ കുറിച്ച് വാചാലയായി മമ്മൂട്ടിയുടെ മകള്‍ സുറുമി. ഉമ്മച്ചിയാണ് തങ്ങളുടെ വീടിന്റെ നെടുന്തൂണെന്നും തങ്ങള്‍ക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നില്‍ക്കുന്ന ആളാണ് ഉമ്മച്ചിയെന്നും സുറുമി പറയുന്നു. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഉമ്മച്ചിയുടെ വിശേഷങ്ങള്‍ സുറുമി പങ്കുവെച്ചത്.

‘അധികം ബഹളമൊന്നുമില്ലാതെ വളരെ ഒതുങ്ങിക്കൂടുന്ന എന്നാല്‍ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുന്ന ആളാണ് ഉമ്മച്ചി. വളരെ സൗമ്യതയുള്ള ഒരാളാണ്. ഒരുപാട് വായിക്കും. മുന്‍പൊക്കെ പലതും എഴുതിവെക്കാറുമുണ്ടായിരുന്നു. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മലയാളം വായിച്ച് ശീലമില്ലായിരുന്നു. അന്നൊക്കെ ഞങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു തന്നിരുന്നത് ഉമ്മച്ചിയാണ്. അന്ന് ഉമ്മച്ചി പറഞ്ഞുതന്ന പല കാര്യങ്ങളും പിന്നീട് ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

ഞങ്ങള്‍ നാട്ടിലല്ല വളര്‍ന്നത്. എന്നാല്‍ കേരളവുമായി നല്ല ബന്ധം ഉണ്ട്. ഞാന്‍ കുറച്ചൊക്കെ മലയാളം പഠിച്ചിട്ടുണ്ട്. വീട്ടില്‍ വാപ്പച്ചി മലയാളത്തിലെ സംസാരിക്കൂ. അതുകൊണ്ട് തന്നെ മലയാളം സംസാരിക്കുമായിരുന്നു.

എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുന്ന ഒരു ക്യാരക്ടറാണ് ഉമ്മച്ചിയുടേത്. ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ അവര്‍ക്ക് ഉമ്മച്ചിയുടെ അടുത്താണ് കൂടുതല്‍ അടുപ്പം. പപ്പ എല്ലായ്‌പ്പോഴും തിരക്കിലായിരുന്നു. ഉമ്മയെ സംബന്ധിച്ച് കുടുംബമാണ് അവരുടെ ലോകം. മറ്റുള്ളവരെ കുറിച്ചും ഈ ലോകത്തെ കുറിച്ചും ചുറ്റുമുള്ള ജീവിതത്തെ കുറിച്ചും ഞങ്ങളെ പഠിപ്പിച്ചതും മനസിലാക്കി തന്നതും ഉമ്മച്ചിയാണ്. മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പലതും ഈ ലോകത്തുണ്ടെന്നും നമ്മളൊന്നും ഒരു കുറവും ഇല്ലാതെയാണ് ജീവിക്കുന്നതെന്നും ഞങ്ങള്‍ക്ക് മനസിലാക്കിത്തരുമായിരുന്നു.

നല്ല മൂല്യങ്ങള്‍ പഠിച്ച് കുട്ടികള്‍ വരണമെന്ന് ഉമ്മച്ചിയ്ക്ക് നിര്‍ബന്ധമായിരുന്നു. അത്തരത്തിലൊക്കെ ഉമ്മച്ചി ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

ഞങ്ങളുടെ സുഹൃത്തുക്കള്‍ പോലും വീട്ടില്‍ വരുമ്പോള്‍ അവര്‍ ഉമ്മച്ചിയുടെ അടുത്ത് വളരെ കംഫര്‍ട്ടബിള്‍ ആണ്. ഉമ്മച്ചി തന്നെ ഭക്ഷണം ഉണ്ടാക്കുകയും വിളമ്പിക്കൊടുക്കുകയും ചെയ്യും. എല്ലാവരുമായി പെട്ടെന്ന് അടുക്കാന്‍ ഉമ്മച്ചിക്ക് കഴിയും, സുറുമി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mammootty Daughter Surumi About Mother Sulffath