Kerala News
'വേദി സൗജന്യമായി നല്‍കിയത് ദുരിതാശ്വാസ നിധിയിലേക്കെന്ന ഉറപ്പിന്‍ മേല്‍', കരുണ സംഗീത നിശ സംഘാടകര്‍ വാക്കു പാലിച്ചില്ലെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 17, 04:09 pm
Monday, 17th February 2020, 9:39 pm

കൊച്ചി: കൊച്ചിമ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയിലെ സംഘാടകര്‍ വാക്കു പാലിച്ചില്ലെന്ന ആരോപണവുമായി പരിപാടിക്ക് വേദി അനുവദിച്ച കൊച്ചി റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ്.എ.എസ് നവാസ്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുക പോവുക എന്ന് സ്‌പോര്‍ട്‌സ് സെന്ററിന് ലഭിച്ച കത്തിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് നാലു കത്തുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചതെന്നും സെക്രട്ടറി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു ഇദ്ദഹത്തിന്റെ പ്രതികരണം.

പിന്നീട് പണം കൈമാറിയോ എന്നറിയാന്‍ സംഘാടകര്‍ക്ക് കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും സെക്രട്ടറി ആരോപിച്ചു. സ്റ്റേഡിയം സൗജന്യമായി നല്‍കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമപ്രകാരം വേണ്ടത് ചെയ്യാനാണ് പറഞ്ഞതെന്നുമാണ് ഇദ്ദേഹം പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നര ലക്ഷം രൂപ വാടകയായി വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ നല്ല ഉദ്ദേശ്യമായതു കൊണ്ടാണ് സൗജന്യമായി സ്റ്റേഡിയം നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ പരിപാടി നഷ്ടമായിരുന്നോ എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും എസ്.എ.എസ് നവാസ് പറഞ്ഞു.

2019 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തിലായിരുന്നു വിട്ടു വിട്ടിരിക്കല്ലേ തൊട്ടുതൊട്ടിരി’എന്ന വാചകത്തോടെ കൊച്ചി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ചാണ് സംഗീത പരിപാടി നടന്നത്. കരുണ എന്ന പേരില്‍ നടന്ന സംഗീതപരിപാടിയില്‍ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കരുണ സംഘാടകരായ സംഗീത സവിധായകന്‍ ബിജിപാലും ഗായകന്‍ ഷഹബാസ് അമനും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിപാടി വേണ്ട വിധത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്.

ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാല്‍ പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടി വന്നെന്നും ഇവര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്‍ നിന്നുള്ള 6.5 ലക്ഷം രൂപ നിക്ഷേപിക്കാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് കെ.എം.എഫ് കളക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.