Kerala
എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നെന്ന് മുരളീധരന്‍: ആരോപണം വസ്തുതാവിരുദ്ധമെന്ന് പന്ന്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Apr 17, 08:37 am
Thursday, 17th April 2014, 2:07 pm

[share]

[] തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ബേബിയ്ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

പരസ്പര സഹായത്തോടെയാണ് ഇരു പാര്‍ട്ടികളും കേരളത്തില്‍ പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് സി.പി.ഐ.എം വോട്ടുകള്‍ ബി.ജെ.പിയ്ക്ക് വിറ്റു. ഇതിനുള്ള പ്രത്യുപകാരം എല്‍.ഡി.എഫിന് കൊല്ലത്ത് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ ബേബിയുടെ പ്രസ്താവന വോട്ട് കച്ചവടം മറക്കാനാണ്- മുരളീധരന്‍ ആരോപിച്ചു.

എന്തൊക്കെ ചെയ്താലും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും വിജയം സംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേ സമയം കെ. മുരളീധരന്റെ ആരോപണം സി.പി.ഐ തള്ളിക്കളഞ്ഞു. വിശ്വസനീയമല്ലാത്തതും വസ്തുതവിരുദ്ധവുമായ പ്രസ്താവനകളാണ് മുരളീധരന്‍ നടത്തുന്നതെന്നും ആരോപണം ആരും വിശ്വിസിക്കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ആരോപണം ആര്‍ക്കും വെറുതെ ഉന്നയിക്കാമെന്നും തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് ഏബ്രഹാം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.