IPL
സിക്‌സറടിച്ച് 347ല്‍ നില്‍ക്കവെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടക്കം; ഈ മത്സരത്തില്‍ ചരിത്രം പിറക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 16, 05:10 pm
Wednesday, 16th April 2025, 10:40 pm

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം തുടരുകയാണ്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഹോം ടീം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. സീസണിലെ രണ്ടാം വിജയം പ്രതീക്ഷിച്ചാണ് രാജസ്ഥാന്‍ കളത്തിലിറങ്ങിയത്.

189 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജെയ്‌സ്വാളും ദല്‍ഹി ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചുകൊണ്ടിരുന്നു.

പതിഞ്ഞ് തുടങ്ങിയ സഞ്ജു സാംസണ്‍ അതിവേഗം തന്റെ നാച്ചുറല്‍ ഗെയ്മിലേക്ക് മാറി. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകളുമായി സഞ്ജു നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഇതിനിടെ അശുതോഷ് ശര്‍മ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെ സഞ്ജുവിന് ജീവന്‍ ലഭിക്കുകയും ചെയ്തിരുന്നു.

മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ പരിക്ക് ബുദ്ധിമുട്ടിച്ചതോടെ സഞ്ജു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങാനും നിര്‍ബന്ധിതനായി. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 31 റണ്‍സുമായി നില്‍ക്കവെയാണ് സഞ്ജു തിരിച്ചുനടന്നത്.

മത്സരത്തില്‍ ഒരു ചരിത്ര നേട്ടം മുമ്പില്‍ നില്‍ക്കവെയാണ് സഞ്ജു തിരികെ മടങ്ങിയത്. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ എന്ന റെക്കോഡിന് മൂന്ന് സിക്‌സറുകള്‍ അകലെയാണ് താരം പരിക്കേറ്റ് മടങ്ങിയത്.

ഈ മാച്ചില്‍ ആറ് സിക്‌സറുകള്‍ നേടിയാല്‍ 350 ടി-20 സിക്‌സറെന്ന റെക്കോഡിലേക്ക് സഞ്ജുവിനെത്താന്‍ സാധിക്കുമായിരുന്നു. ഈ നേട്ടത്തിലെത്തുന്ന 34ാം താരമെന്ന നേട്ടവും നാലാം ഇന്ത്യന്‍ ബാറ്ററെന്ന നേട്ടവും ഇതിനൊപ്പം സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. അതേസമയം, ഇതിനോടകം 347 ടി-20 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ സഞ്ജു, ഈ റെക്കോഡ് നേട്ടത്തില്‍ എം.എസ്. ധോണിയെ മറികടക്കുകയും ചെയ്തു. 346 സിക്‌സറുകളാണ് നിലവില്‍ ധോണിയുടെ പേരിലുള്ളത്.

അതേസമയം, നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 എന്ന നിലയിലാണ് രാജസ്ഥാന്‍. 31 പന്തില്‍ 47 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ആറ് പന്തില്‍ എട്ട് റണ്‍സുമായി നിതീഷ് റാണയുമാണ് ക്രീസില്‍. 11 പന്തില്‍ എട്ട് റണ്‍സടിച്ച റിയാന്‍ പരാഗിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

മത്സരം പുരോഗമിക്കവെ സഞ്ജു ക്രീസിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: IPL 2025: RR vs DC: Sanju Samson retired hurt