Advertisement
World News
വ്യാപാര യുദ്ധം ശക്തം; ചൈനയ്ക്കുള്ള പ്രതികാര തീരുവ 245% ആയി ഉയര്‍ത്തി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 16, 05:07 pm
Wednesday, 16th April 2025, 10:37 pm

വാഷിങ്ടണ്‍: ചൈനീസ് ഉത്പനങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ 245% ആയി ഉയര്‍ത്തി അമേരിക്ക. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും എതിരെയുള്ള പ്രതികാരമായാണ് അമേരിക്കയുടെ ഈ നടപടി. തീരുവ കൂട്ടിയത് സംബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യാപാര ഉടമ്പടികള്‍ക്കും ചര്‍ച്ചകള്‍ക്കും തയ്യാറാകേണ്ടത് ചൈനയാണെന്ന് യു.എസ് ഭരണകൂടം വിമര്‍ശിച്ചു.

പന്ത് ഇനി ചൈനയുടെ കോര്‍ട്ടില്‍ ആണെന്നും വൈറ്റ് ഹൗസ് പറയുകയുണ്ടായി. ഇതിന് മുമ്പ് 145% തീരുവയാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്നത്.

രാജ്യത്തിന് വ്യാപാരക്കമ്മിയുള്ള വിവിധ രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനെതുടര്‍ന്ന് പല രാജ്യങ്ങളും വ്യാപാര കരാറിനായി യുഎസ് ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 75 ലധികം രാജ്യങ്ങള്‍ പുതിയ വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം ഇറക്കുമതി ചെയുന്ന ധാതുക്കള്‍ക്കായി അമേരിക്ക മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ ഇടയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇതിന്റെ ഭാഗമായി കൊബാള്‍ട്ട്, ലിഥിയം, നിക്കല്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വൈറ്റ് ഹൗസ് 145% തീരുവ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ ചൈനീസ് ഭരണകൂടവും വര്‍ധിപ്പിച്ചിരുന്നു. 84% നിന്ന് 125% ആയാണ് അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ചൈന വര്‍ധിപ്പിച്ചത്.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനസമയത്ത് 34 % താരിഫ് ആയിരുന്നു ട്രംപ് ചൈനയ്ക്ക് ചുമത്തിയിരുന്നത്. എന്നാല്‍ അതിന്റെ കൂടെ മുമ്പ് രണ്ട് തവണയായി പ്രഖ്യാപിച്ച 10% കൂടി കൂട്ടി 54% ആയി. തുടര്‍ന്ന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ചൈന വര്‍ധിപ്പിച്ചതോടെ പ്രകോപിതനായ ട്രംപ് വീണ്ടും 50% താരിഫ് കൂട്ടി അത് 104% ആക്കി ഉയര്‍ത്തി.

തുടര്‍ന്ന് ചൈനയും അവരുടെ താരിഫ് വര്‍ധിപ്പിച്ച് 84% ആക്കി. ഇതില്‍ പ്രകോപിതനായ ട്രംപ് ചൈനയ്ക്കുള്ള താരിഫ് 125 ആക്കിയെങ്കിലും വൈറ്റ് ഹൗസ് അത് 145% ആക്കി ഉയര്‍ത്തി. ഇതിന് മറുപടി ആയാണ് ചൈന യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 125% ആയി വര്‍ധിപ്പിച്ചത്.

മറ്റ് ലോകരാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം നടപ്പിലാക്കുന്നതിന് മൂന്ന് മാസം സാവകാശം അനുവദിച്ച ട്രംപ് ചൈനയെ മാത്രമാണ് ഇളവില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ട്രംപിന് മുന്നില്‍ അടിയറവ് പറയില്ലെന്ന് തീരുമാനത്തോടെ വ്യാപാരയുദ്ധത്തില്‍ ട്രംപിനോട് പോരാടാനൊരുങ്ങുകയാണ് ചൈന. ട്രംപിന്റെ വ്യാപാര ഭീഷണി ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്നും ചൈനീസ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

Content Highlight: US raises tariffs on China to 245%