മാഞ്ചസ്റ്ററിനും ഓള്‍ഡ് ട്രാഫോര്‍ഡിനും ഇനി പുതിയ രാജാവ്; ചരിത്രം തിരുത്തി അവനെത്തി
Sports News
മാഞ്ചസ്റ്ററിനും ഓള്‍ഡ് ട്രാഫോര്‍ഡിനും ഇനി പുതിയ രാജാവ്; ചരിത്രം തിരുത്തി അവനെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 9:20 am

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിന് ഇനി പുതിയ ഉടയോന്‍. മാഞ്ചസ്റ്ററിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായാണ് ജോസഫ് എഡ്വാര്‍ഡ് റൂട്ട് എന്ന ജോ റൂട്ട് ചരിത്രം കുറിച്ചിരിക്കുന്നത്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന നേട്ടം ഇത്രയും നാള്‍ മുന്‍ നായകന്‍ ഡെന്നിസ് കോംപ്ടണിന്റെ പേരിലായിരുന്നെങ്കില്‍ ഇന്ന് അത് റൂട്ടിന്റെ പേരിലാണ്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ 818 റണ്‍സ് നേടിയാണ് കോംപ്ടണ്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. ഈ റെക്കോഡ് മറികടന്നാണ് റൂട്ട് ഒന്നാമതെത്തിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

 

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനിറങ്ങും മുമ്പ് 790 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. 29 റണ്‍സ് കൂടി നേടിയാല്‍ കോംപ്ടണെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം എന്നിരിക്കെ അര്‍ധ സെഞ്ച്വറി കുറിച്ചാണ് റൂട്ട് ഓള്‍ഡ് ട്രാഫോര്‍ഡിന്റെ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ 95 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 84 റണ്‍സാണ് റൂട്ട് നേടിയത്.

അതേസമയം, നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 67 റണ്‍സിന്റെ ലീഡുമായി ബാറ്റിങ് തുടരുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഓസീസ് ഉയര്‍ത്തിയ 317 റണ്‍സ് മറികടന്നാണ് ഇംഗ്ലണ്ട് ലീഡ് നേടിയിരിക്കുന്നത്.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 72 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

റൂട്ടിന്റെ അര്‍ധ സെഞ്ച്വറിക്ക് പുറമെ സാക്ക് ക്രോളിയുടെ സെഞ്ച്വറിയും മോയിന്‍ അലിയുടെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്.

182 പന്ത് നേരിട്ട് 21 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 189 റണ്‍സ് നേടിയാണ് ക്രോളി പുറത്തായത്. 82 പന്തില്‍ നിന്നും 54 റണ്‍സാണ് അലിയുടെ സമ്പാദ്യം.

41 പന്തില്‍ 14 റണ്‍സുമായി ഹാരി ബ്രൂക്കും 37 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് നിലവില്‍ ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും മൂന്നാം മത്സരം വിജയിച്ചും 2-1 എന്ന നിലയിലാണ് ആതിഥേയര്‍. ആഷസ് നേടണമെങ്കില്‍ നാലാം ടെസ്റ്റും അഞ്ചാം ടെസ്റ്റും ഇംഗ്ലണ്ടിന് വിജയിച്ചേ മതിയാകൂ.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 317 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മാര്‍നസ് ലബുഷാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മുന്നൂറ് കടന്നത്. ലബുഷാന്‍ 115 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ മാര്‍ഷ് 60 പന്തില്‍ 51 റണ്‍സ് നേടി പുറത്തായി.

ഇവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, ഡേവിഡ് വാര്‍ണര്‍, എന്നിവരാണ് ഓസീസിന്റെ മറ്റ് റണ്‍വേട്ടക്കാര്‍.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ് രണ്ട് വിക്കറ്റും നേടി. ആന്‍ഡേഴ്സണ്‍, മോയിന്‍ അലി, മാര്‍ക് വുഡ് എന്നിവരാണ് മറ്റു താരങ്ങളെ പുറത്താക്കിയത്.

 

Content Highlight: Joe Root became the player with the most runs at the Old Ford Cricket Ground