India
ഐക്യ ആന്ധ്രയ്ക്ക് വേണ്ടി ദല്‍ഹിയില്‍ പ്രചരണവുമായി ജഗന്‍ മോഹന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 16, 05:52 am
Saturday, 16th November 2013, 11:22 am

[] ന്യൂദല്‍ഹി: ഐക്യ ആന്ധ്രക്ക് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് പിന്തുണയഭ്യര്‍ത്ഥിക്കാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി തലസ്ഥാനത്തെത്തി.

ഇന്ന് ഇടത്പക്ഷ പാര്‍ട്ടി നേതാക്കന്‍മാരെ കാണുന്ന ജഹന്‍മോഹന്‍ നാളെ ബി.ജെ.പി നേതാക്കന്‍മാരെ കാണും.

2014 ലെ തിരഞ്ഞെടുപ്പില്‍ ഐക്യആന്ധ്രക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയപാര്‍ട്ടിയെയാണ് തങ്ങള്‍ പിന്തുണയ്ക്കുക എന്ന് കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന റാലിയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ 20 വരെ നടക്കുന്ന ശീതകാല സമ്മേളനത്തിന്റെ ആദ്യ പകുതിയില്‍ തെലങ്കാന ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന് മുന്നോടിയായാണ് ജഗന്‍ മോഹന്റെ പ്രചരണം.

ആന്ധ്രപ്രദേശിനെ വിഭജിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നതിലൂടെ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും സീമാന്ധ്രയിലെയും റായലസീമയിലെയും ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിന്റെ 29ാമത് സംസ്ഥാനം എന്ന തീരുമാനത്തെ ആദ്യമായി പരസ്യമായി എതിര്‍ത്തത് ജഗന്‍ മോഹന്‍ റെഡ്ഡിയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടി മാത്രം ആന്ധ്രയിലെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്നുംഅദ്ദേഹം നേരത്തെ പറഞ്ഞിരുന്നു
.
അഴിമതിക്കേസിലകപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലായിരുന്ന ജഗന്‍ മോഹന്‍ കഴിഞ്ഞ സെപ്തംബര്‍ മാസമാണ് പുറത്തിറങ്ങിയത്.