Cricket
സാഹചര്യം മനസിലാക്കി കളിക്കണം, വെറുതെ ആക്രമിച്ചിട്ട് കാര്യമില്ല; ഹൈദരാബാദിനെതിരെ വിമര്‍ശനവുമായി സവ്‌ജോത് സിങ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
6 days ago
Friday, 4th April 2025, 8:50 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 80 റണ്‍സിനാണ് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത വിജയിച്ചുകയറിയത്. മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെയും ബാറ്റിങ്ങിന്റെയും പിന്‍ബലത്തിലാണ് ഹൈദരാബാദിനെ അടിമുടി തകര്‍ക്കാന്‍ സാധിച്ചത്. മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കരുത്തരായ ഹൈദരാബാദിന് മുന്നറിയിപ്പ് നല്‍കി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു.

നവ്‌ജോത് സിങ് സിദ്ദു ഹൈദരാബാദിനെക്കുറിച്ച് സംസാരിച്ചത്

‘ജീവനുള്ള ആളെ പോലും സമ്മര്‍ദം കാര്‍ന്നു തിന്നും. പതനം വളരെ പെട്ടെന്നായിരിക്കും, നിങ്ങള്‍ക്കത് മനസിലാകില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ നിസാരമായി കാണരുത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റര്‍മാര്‍ അമിതമായി ആക്രമണകാരികളാകുന്നു. അവര്‍ സാഹചര്യങ്ങളെ മാനിക്കേണ്ടതുണ്ട്. ഫ്രാഞ്ചൈസികള്‍ക്ക് കഴിവുള്ള ഒരു പരിശീലക സംഘമുണ്ട്, ഈ സീസണില്‍ അവര്‍ ബാറ്റര്‍മാരെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്.

കഴിഞ്ഞ സീസണില്‍ എതിരാളികളികള്‍ക്ക് മികച്ചരീതിയില്‍ തയ്യാറെടുക്കാന്‍ സാധിക്കാത്തതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു, പക്ഷേ ഇപ്പോള്‍ അവരുടെ ബാറ്റര്‍മാര്‍ റണ്‍സ് നേടുന്നത് തടയാന്‍ എന്തുചെയ്യണമെന്ന് എതിരാളികള്‍ക്കറിയാം. പദ്ധതികള്‍ നടപ്പിലാക്കി ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്നത് നമുക്ക് കാണാന്‍ കഴിയും,’ മത്സര ശേഷം സിദ്ദു സ്റ്റാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ബൗളില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇംപാക്ടായി ഇറങ്ങിയ വൈഭവ് അറോറ ഒരു മെയ്ഡന്‍ അടക്കം 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും നേടി. ആന്ദ്രെ റസല്‍ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണ, സുനില്‍ നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. കൊല്‍ക്കത്തയുടെ മിന്നും ബൗളിങ്ങില്‍ പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനിരയില്‍ ഇറങ്ങിയ വെങ്കിടേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് നേടിയത്. യുവ താരം അംകൃഷ് രഘുവംശി 32 പന്തില്‍ നിന്ന് 5 സിക്സും 3 ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സ് നേടിയാണ് പുറത്തായത്. ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: IPL 2025: Navjot Singh Sidhu Criticize SRH For Continues Lose In IPL