Advertisement
Kerala News
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 10, 04:11 am
Thursday, 10th April 2025, 9:41 am

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ യുവതിയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഒതുക്കുങ്ങൽ സ്വദേശിയായ ഫാത്തിമയെയാണ് കസ്റ്റഡിയിൽ എടുത്തത്. പല വീട്ടുപ്രസവങ്ങൾക്കും വയറ്റാട്ടിയായി പോകുന്ന സ്ത്രീയാണിവർ.

അസ്മയുടെ മരണത്തിന് പിന്നാലെ ഇവർ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ പൊലീസ് ഇവരെ മറ്റൊരു വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇത് പോലെ അസ്മയുടെ മൃതദേഹം കൊണ്ടുപോകുന്നതിന് സഹായിച്ച മറ്റ് നാല് പേർക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.

പ്രതി സിറാജുദ്ദീനിൽ നിന്നും അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്. സിറാജുദ്ദീന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഈ നാലുപേർ. അതിനിടയിലാണ് ഫാത്തിമയുടെ അറസ്റ്റ്.

യുവതിയുടെ മരണത്തിന് പിന്നാലെ തന്നെ പ്രതിയായ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമായ നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

മലപ്പുറം ചട്ടിപ്പറമ്പിൽ യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അമിത രക്തസ്രാവം മൂലം മരണപ്പെട്ടിരുന്നു. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദീന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് വിമർശനം.

അക്യൂപഞ്ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ സിറാജുദ്ദീൻ അസ്മയെ നിര്‍ബന്ധിച്ചത്. രക്തംവാര്‍ന്നാണ്  അസ്മ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രസവശേഷം കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രസവം കഴിഞ്ഞുള്ള മണിക്കൂറുകളില്‍ എല്ലാം നോക്കിനിന്നതല്ലാതെ സിറാജുദ്ദിന്‍ ഒന്നും ചെയ്തില്ല.

പായയില്‍ പൊതിഞ്ഞ യുവതിയുടെ മൃതദേഹവും ചോരകു‍ഞ്ഞുമായി പെരുമ്പാവൂരിലെത്തിയ സിറാജുദ്ദീനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂട്ടത്തിലുള്ളവര്‍ കയ്യേറ്റം ചെയ്തതോടെ പരിക്കുകളുമായിട്ടാണ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നാലെ ആശുപത്രിയിലെത്തിയ മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്ത് മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

 

Content Highlight: Woman dies in delivery t; Police arrest woman who helped Asma deliver