വേണുഗോപാലും ഷാഫിയും മത്സരിക്കുമ്പോൾ അവസരം ഒരുങ്ങുന്നത് ബി.ജെ.പിക്ക്
Kerala News
വേണുഗോപാലും ഷാഫിയും മത്സരിക്കുമ്പോൾ അവസരം ഒരുങ്ങുന്നത് ബി.ജെ.പിക്ക്
ഷഹാന എം.ടി.
Friday, 8th March 2024, 4:16 pm

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എം.പിയുമായ കെ.സി. വേണുഗോപാൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. 2026ൽ മാത്രം കാലാവധി അവസാനിക്കുന്ന അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ് ഇതോടുകൂടി കോൺഗ്രസിന് നഷ്ടമായേക്കും.

സമാനമാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്ന പാലക്കാട്‌ നിയോജക മണ്ഡലം വിട്ട് ഷാഫി പറമ്പിൽ എം.എൽ.എ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തയും.
കെ.സി. വേണുഗോപാൽ കാലാവധി അവസാനിക്കാതെ രാജ്യസഭാംഗത്വം രാജിവെക്കുന്നതോടെ ഉപതെരഞ്ഞെടുപ്പ് സംജാതമാകും. രാജസ്ഥാനിലെ നിയമസഭാ സീറ്റുകളുടെ എണ്ണം രാജ്യസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നതിനാൽ ഈ സീറ്റ് കോൺഗ്രസ് നിലനിർത്തുന്നതിനുള്ള സാധ്യത വിരളമാണ്.

2018 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 200 സീറ്റുകളിൽ 99ഉം കോൺഗ്രസ്‌ നേടിയിരുന്നു. ബി.ജെ.പി 73 സീറ്റുകളും. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം, 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 69 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ബി.ജെ.പി 115ലേക്കാണ് ഉയർന്നത്.

രാജസ്ഥാനില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിമാരും ലോക്‌സഭാ മത്സരത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിനാല്‍ കോണ്‍ഗ്രസിന് സീറ്റ് നഷ്ടമാകില്ല എന്നുമാണ് മറുവാദം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് അല്പമെങ്കിലും വിയര്‍ക്കേണ്ടി വരും. ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നമുക്ക് മുന്നിലുള്ള ഉദാഹരണമാണല്ലോ. ഹിമാചലില്‍ 68 അംഗ നിയമസഭയില്‍ വെറും 25 എം.എല്‍.എമാര്‍ മാത്രം ഉണ്ടായിട്ടും ബി.ജെ.പി രാജ്യസഭാ സീറ്റ് നേടി.

ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണക്കുന്ന മൂന്ന് സ്വതന്ത്രരും ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരേയൊരു സംസ്ഥാനവും ആശങ്കയുടെ നിഴലിലാണ്.

പിന്നെ രാജസ്ഥാനില്‍ എങ്ങനെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുക.

 

ഈ വർഷം ഏപ്രിൽ മൂന്നിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (കോൺഗ്രസ്‌), കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് (ബി.ജെ.പി), നിലവിൽ രാജസ്ഥാൻ മന്ത്രിയായ കിരോരി ലാൽ മീണ (ബി.ജെ.പി) എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ സവായ് മധോപൂരിൽ നിന്ന് തിരൂരി ലാൽമീണ വിജയിച്ചതിനാൽ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു.

മൻമോഹൻ സിങ്ങിന്റെ സീറ്റിലേക്ക് സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോണിയയെ കൂടാതെ ബി.ജെ.പിയുടെ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ കണക്കുകൾ പ്രകാരം ഒരു സീറ്റ് നേടാൻ 58 വോട്ടുകളാണ് വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ 69 സീറ്റുകളുള്ള കോൺഗ്രസിന് അത് പ്രയാസമായിരുന്നില്ല. എന്നാൽ ഇനി ഒരു ഉപതെരഞ്ഞെടുപ്പ് വന്നാൽ സാഹചര്യങ്ങൾ പ്രതികൂലമാകാൻ മാത്രമാണ് സാധ്യത.

കേരളം പോലെ ബി.ജെ.പിയുടെ ഭീഷണിയില്ലാത്ത ഒരു സംസ്ഥാനത്ത് മത്സരിക്കുന്നതിന് വേണ്ടി, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കുന്നതിന് ഹിന്ദി ഹൃദയ ഭൂമിയിലെ സീറ്റ് നഷ്ടപ്പെടുത്തുകയാണ് കോൺഗ്രസ്‌.

ഇനി ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കുകയാണെങ്കിൽ വീണ്ടും നിയമസഭയിൽ സാന്നിധ്യം അറിയിക്കാൻ ബി.ജെ.പിക്ക് അവസരം നൽകുകയായിരിക്കും കോൺഗ്രസ്‌ ചെയ്യുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷാഫി പാലക്കാട്‌ നിലനിർത്തിയത്.

തൊട്ടുപിറകിലുണ്ടായിരുന്നത് ബി.ജെ.പിയുടെ ഇ. ശ്രീധരനായിരുന്നു. ഷാഫി 38.06% വോട്ട് നേടിയപ്പോൾ ശ്രീധരന് 35.34% വോട്ട് ലഭിച്ചിരുന്നു എന്നത് കോൺഗ്രസ്‌ ഗൗരവത്തോടെ കാണേണ്ട കണക്കാണ്. മൂന്നാമതായ സി.പി.ഐ.എമ്മിന്റെ സി.പി. പ്രമോദ് അന്ന് നേടിയ വോട്ട് വിഹിതം 25.64 ശതമാനം മാത്രമായിരുന്നു.

2016 തെരഞ്ഞെടുപ്പിൽ ഒ. രാജാഗോപാലിന്റെ നേമത്തെ വിജയത്തിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന ബി.ജെ.പി അന്ന് രണ്ടാമതെത്തിയ ഏഴ് നിയോജക മണ്ഡലങ്ങളിലൊന്ന് പാലക്കാടായിരുന്നു. 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഷാഫി വിജയിച്ചെങ്കിലും രണ്ടാമതെത്തിയ ശോഭ സുരേന്ദ്രന് 40,076 വോട്ടുകൾ നേടാൻ സാധിച്ചു. കോൺഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും വോട്ടിങ് ശതമാനം കുറഞ്ഞപ്പോൾ 9.22 ശതമാനം വർധനയാണ് മണ്ഡലത്തിൽ ബി.ജെ.പിക്ക് ഉണ്ടായത്.

ബി.ജെ.പിക്ക് നിയമസഭയിലേക്ക് വളരെയധികം സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു മണ്ഡലത്തിലെ എം.എൽ.എയെ തന്നെ വടകര നിലനിർത്താൻ കോൺഗ്രസ്‌ തെരഞ്ഞെടുക്കുന്നു എന്നത് വോട്ടർമാർക്കിടയിലെങ്കിലും ആശങ്കയുണ്ടാക്കാതെ പോകില്ല.

CONTENT HIGHLIGHT: If Shafi Parambil and KC Venugopal contest in Loksabha Election, opportunities for BJP in Rajasthan and Palakkad

ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.